വാഷിംഗ്ടൺ: രാജ്യത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് അഭ്രപാളിയിലെത്തിയ ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’. യഥാർത്ഥ സംഭവത്തെ വളരെ കുറഞ്ഞ ബജറ്റിൽ ചിത്രീകരിച്ച് പ്രേക്ഷകർക്ക് മുമ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ വൻ നേട്ടം കൈവരിക്കുകയും ചെയ്തു. കേവലം ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ ഇന്ന് ചർച്ച ചെയ്യുകയാണ് കശ്മീർ ഫയൽസ് എന്ന വിവേക് അഗ്നിഹോത്രി ചിത്രം.
ഇപ്പോഴിതാ ചിത്രത്തിന് മറ്റൊരു അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ്. ചർച്ച ചെയ്യാതെ പോയ യഥാർത്ഥ സംഭവത്തെ വെള്ളിത്തിരയിലെത്തിച്ചതിന് ചലച്ചിത്ര സംവിധായകൻ വിവേക് അഗ്‌നിഹോത്രിയെ ആദരിച്ചിരിക്കുകയാണ് ഒഹായോ സ്‌റ്റേറ്റ് സെനറ്റ്. പ്രശസ്തിപത്രം നൽകിയാണ് അംഗീകാരം നൽകിയത്.
അംഗീകാരത്തിന് നന്ദിയറിയിച്ച സംവിധായകൻ വിവേക് അഗ്നിഹോത്രി ലോകമിപ്പോൾ കശ്മീരി പണ്ഡിറ്റുകൾ നേരിട്ട വംശഹത്യയെ തിരിച്ചറിയുകയാണെന്ന് ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും സംവിധായകൻ ട്വിറ്ററിൽ കുറിച്ചു.
ചരിത്രപരമായ പ്രാധാന്യമർഹിക്കുന്നതാണ് ദി കശ്മീർ ഫയൽസ് എന്ന ചിത്രം. മാതൃരാജ്യത്ത് വംശഹത്യയ്‌ക്ക് ഇരയാവുകയും നിർബന്ധിത പലായനത്തിന് വിധേയരാവേണ്ടിയും വന്ന കശ്മീരി പണ്ഡിറ്റുകളെ കഥാപാത്രങ്ങളാക്കിയ സംവിധായകനെ ആദരിക്കുകയാണെന്ന് അമേരിക്കൻ സംസ്ഥാനമായ ഒഹായോയുടെ സെനേറ്റർ നീരജ് അതാനി പറഞ്ഞു. ഒഹായോയിലെ തന്നെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ സ്റ്റേറ്റ് സെനറ്ററാണ് അതാനി.
മാർച്ച് 11ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ റിലീസ് ആദ്യം 630 തിയേറ്ററുകളിൽ മാത്രമായിരുന്നു. എന്നാൽ തിയേറ്റർ ഉടമകളെ അമ്പരപ്പിച്ചുകൊണ്ട് 4.25 കോടി കളക്ഷൻ ആദ്യ ദിനം നേടി. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി കളക്ഷൻ കൂടി കരസ്ഥമാക്കിയതോടെ തിയേറ്റർ ഉടമകളുടെ ആവശ്യപ്രകാരം കൂടുതൽ സ്‌ക്രീനുകളിൽ ചിത്രം എത്തിച്ചു. ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും 2000 സ്‌ക്രീനുകളിലായിരുന്നു പ്രദർശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ ഇത് 4000മായി വർധിച്ചു. നിരവധി പ്രതിബന്ധങ്ങൾക്കൊടുവിൽ പുറത്തിറങ്ങിയ ചിത്രം 250 കോടിയിലധികം രൂപയാണ് ബോക്‌സ് ഓഫീസിൽ കശ്മീർ ഫയൽസ് നേടിയത്.
Comments