കോഴിക്കോട്: ജില്ലാ കോടതി വളപ്പിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അടിച്ചു തകർത്തു. കഴിഞ്ഞ ആഴ്ച സ്ഥാപിച്ച പ്രതിമയാണ് അടിച്ചു തകർത്തത്. കോൺക്രീറ്റിൽ നിർമ്മിച്ച പ്രതിമയുടെ വലത്തെ ചെവിയാണ് പൊട്ടിച്ചത്.
സംഭവത്തിൽ കക്കോടി മുക്ക് സ്വദേശി നാരായണനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നഗരത്തിൽ തന്നെ മറ്റു സ്റ്റേഷനുകളിൽ പരാതിയുണ്ടെന്നും മാനസികാസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്നും സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ 11:45 ഓടെ പ്രതി പട്ടികയുമായെത്തി പ്രതിമയ്‌ക്കു നേരെ ഓടിയെടുത്ത് അടിച്ച് ചെവി പൊട്ടിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാളെ വൈകീട്ട് മൂന്നുമണിയോടെ ടൗൺ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നാല് ലക്ഷത്തോളം രൂപ ചെലവിൽ നിർമ്മിച്ച ഗാന്ധി പ്രതിമയാണ് തകർത്തതെന്നും കോടതി വളപ്പിനകത്ത് കയറി ആക്രമണം നടത്താൻ പ്രതിയെ ആരെങ്കിലും ഉപയോഗിച്ചതാണോ എന്ന് അന്വേഷിക്കണമെന്നും കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എംഎസ് സജി ആവശ്യപ്പെട്ടു.
മാർച്ച് 30 നാണ് ഗോവ ഗവർണർ അഡ്വ പിസ് ശ്രീധരൻ പിള്ള പ്രതിമ അനാച്ഛാദനം ചെയ്തത്. ഹൈക്കോടതി ജഡ്ജി പി ഗോപിനാഥ് അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Comments