ന്യൂഡൽഹി: അനുവദനീയമായ ശബ്ദനിലയിൽ (ഡെസിബെൽ ലെവൽ) കർണാടകയിലെ മുസ്ലീംപള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നൽകി പോലീസ്. വലിയ ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. ബംഗളുരുവിൽ മാത്രം 250ഓളം മുസ്ലീം പള്ളികൾക്ക് ഇത്തരത്തിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അനുവദനീയ അളവിൽ ശബ്ദം ക്രമീകരിക്കാനുള്ള നടപടികൾ ഈ മുസ്ലീം പള്ളികളിൽ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ആരാധനാലയങ്ങൾ, പബ്ബുകൾ, നെറ്റ്ക്ലബ്ബുകൾ തുടങ്ങിയവ ശബ്ദമലിനീകരണ നിയന്ത്രണ നിയമം ലംഘിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി പരിശോധനകൾ കർശനമാക്കുമെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് കമ്മീഷണർമാർക്കും, ഇൻസ്പെക്ടർമാർക്കും പോലീസ് സൂപ്രണ്ടുമാർക്കുമാണ് ഡിജിപി ഇത് സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്. മോസ്കുകളിൽ ഉച്ചഭാഷിണികൾ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് പോലീസിൽ പരാതി ലഭിച്ചിരുന്നു. സൈലന്റ് സോൺ പരിധിയിൽ വരുന്ന ആശുപത്രികൾ, പ്രധാന സർക്കാർ ഓഫീസുകൾ, സ്കൂളുകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഡിജിപിയുടെ ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് 250ഓളം പള്ളികൾക്ക് പോലീസ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് നൽകിയത്. ബംഗളൂരുവിലെ പള്ളികളിലെ ഉച്ചഭാഷിണികളിൽ ശബ്ദ നിയന്ത്രണത്തിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയതായി ബംഗളൂരുവിലെ ജുമാമസ്ജിദിലെ ഖത്തീബ്-ഒ-ഇമാം മഖ്സൂദ് ഇമ്രാൻ പറഞ്ഞു. ശബ്ദനില നിലനിർണമെന്ന സന്ദേശമാണ് പോലീസ് തന്നിരിക്കുന്നതെന്നും, നിലവിലുള്ള നിയമപ്രകാരം ഇതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചുവെന്നും ഇമ്രാൻ വ്യക്തമാക്കി.
Comments