ചെന്നൈ: ലോകത്തെ ഏറ്റവും നീളം കൂടിയ മുരുകപ്രതിമയുടെ നിർമാണം അന്തിമഘട്ടത്തിൽ. തമിഴ്‌നാട്ടിലെ സേലത്ത് സ്ഥിതിചെയ്യുന്ന പുതിരഗൗണ്ടംപാളയം എന്ന സ്ഥലത്താണ് 146 അടി നീളമുള്ള മുരുകപ്രതിമ നിർമിക്കുന്നത്. മുരുകന്റെ മലേഷ്യയിലുള്ള പ്രതിമയേക്കാൾ വലിപ്പമുള്ളതാണ് സേലത്ത് പണിതീരാനൊരുങ്ങുന്നത്.
മലേഷ്യയിലെ പ്രതിമയ്‌ക്ക് 140 അടിയാണ് ഉയരം. മലേഷ്യയിലെത്തി മുരുകപ്രതിമ ദർശിക്കുക എന്നത് അത്ര അനായാസമായ കാര്യമല്ല. എന്നാൽ രാജ്യത്തെ മുരുക ഭക്തർക്ക് സേലത്തേക്ക് എത്താൻ വളരെ എളുപ്പത്തിൽ സാധിക്കുമെന്ന് ചെയർമാൻ എൻ. ശ്രീധർ പ്രതികരിച്ചു. ശ്രീ മുത്തുമലൈ മരുഗർ ട്രസ്റ്റിന്റെ ഭാരവാഹിയാണ് അദ്ദേഹം.
2014-ലാണ് മുരുകപ്രതിമയുടെ നിർമാണത്തെക്കുറിച്ചുള്ള ആലോചന ശ്രീധറിന്റെ ചിന്തയിലെത്തുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ തന്നെ സ്വന്തം ഭൂമിയിൽ ക്ഷേത്രത്തിന്റെയും പ്രതിമയുടെയും നിർമാണത്തിന് തുടക്കമിട്ടു. നിർമാണമാരംഭിക്കാൻ രണ്ട് വർഷം നീണ്ട പ്രയത്‌നങ്ങൾ ആവശ്യമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.
കൂടാതെ പ്രതിമയുടെ നിർമാണത്തിനായി വിശ്വപ്രസിദ്ധ ശിൽപിയായ തിരുവാരൂർ ത്യാഗരാജനെയാണ് അദ്ദേഹം നിയോഗിച്ചത്. മലേഷ്യയിൽ 2006ൽ പണികഴിപ്പിച്ച മുരുകപ്രതിമയുടെ നിർമാതാവാണ് തിരുവാരൂർ ത്യാഗരാജൻ.
Comments