ഏതൊരു നീതി പീഠവും അനുശാസിക്കുന്ന ശിക്ഷകളിൽ ഏറ്റവും വലുതാണ് വധ ശിക്ഷ. ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലാത്ത ക്രൂരന്മാരായ ആളുകൾക്കാണ്
നീതിന്യായ വ്യവസ്ഥകൾ വധ ശിക്ഷ വിധിക്കാറുള്ളത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ അത്യപൂർവ്വങ്ങളായി മാത്രമേ ആളുകളെ വധശിക്ഷയ്‌ക്ക് വിധിക്കാറുള്ളൂ. ഇത്തരത്തിൽ വധശിക്ഷയ്‌ക്ക് വിധിയെഴുതിയ ശേഷം ജഡ്ജിമാർ അവരുടെ പേനയുടെ നിബ്ബ് പൊട്ടിച്ചുകളയാറുണ്ടത്രേ. ഇതുമായി ബന്ധപ്പെട്ട് രസകരമായ നിരവധി അഭിപ്രായങ്ങളാണ് നിലവിൽ ഉള്ളത്.
ഇന്ത്യയിലെ ജഡ്ജിമാർക്കിടയിൽ മാത്രമാണ് ഇത്തരത്തിൽ ഒരു സമ്പ്രദായം ഉള്ളത്. എന്നാൽ ഇതിന് നമ്മുടെ നിയമ വ്യവസ്ഥയുമായി യാതൊരു ബന്ധവും ഇല്ല. തീർത്തും ധാർമ്മികമായ ബോധത്തിൽ നിന്നുകൊണ്ടാണ് കാലാകാലങ്ങളായി ഇത്തരത്തിൽ പേനയുടെ നിബ്ബ് പൊട്ടിച്ച് അത് വലിച്ചെറിയുന്നത്.
ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് നൽകിയ സംസ്‌കാരങ്ങളിൽ ഒന്നാണ് ഇതെന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് ബ്രിട്ടീഷുകാർ വധ ശിക്ഷ വിധിച്ചുകഴിഞ്ഞാൽ പേന നശിപ്പിക്കുമായിരുന്നു. ഇത് പിന്നീട് സ്വാതന്ത്ര്യശേഷവും രാജ്യത്ത് തുടർന്നുപോന്നു. ബ്രിട്ടീഷ് കാലഘട്ടത്തിൽ പുറത്തിറങ്ങിയ പല പുസ്തകങ്ങളിലും ഈ രീതിയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അക്കാലത്ത് പേന മുഴുവനായി ഒടിച്ചു കളയുകയായിരുന്നു ചെയ്തിരുന്നത് എങ്കിൽ, ഇന്ന് അത് നിബ്ബുമാത്രമായി മാറി.
വധശിക്ഷ വിധിച്ച ശേഷം പേന നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാദങ്ങൾ നിരവധിയാണ്. ഇതിൽ പലതും രസകരമാണ് എന്നത് മറ്റൊരു വസ്തുത. ഒരു ജഡ്ജി ഒരിക്കൽ പ്രസ്താവിച്ച വിധി അദ്ദേഹത്തിന് മാറ്റാൻ അധികാരമില്ലെന്നാണ് ചട്ടം. അതുകൊണ്ടുതന്നെ ഒരു പുനരാലോചനയ്ത് പഴുതുനൽകാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പേനയുടെ നിബ്ബ് പൊട്ടിക്കുന്നത് എന്നാണ് ഒരുവാദം. ഒരാളുടെ ജീവനെടുക്കുക എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഹീനമായ ഒന്നായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഒരാളുടെ ജീവനെടുക്കാൻ ആവശ്യപ്പെട്ടുള്ള വിധി പുറപ്പെടുവിക്കുന്നതും തെറ്റായി കാണുന്നു. ഈ കാരണത്താലാണ് നിബ്ബ് പൊട്ടിക്കുന്നത് എന്നും പറയുന്നുണ്ട്. വധ ശിക്ഷ വിധിച്ചതു മൂലം ഉണ്ടാകുന്ന കുറ്റബോധം ഇല്ലാതാക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും വാദമുണ്ട്.
ഇന്ത്യയ്‌ക്ക് പുറമേ ജർമ്മനി, ഹംഗറി എന്നീ രാജ്യങ്ങളിലും വധശിക്ഷയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ആചാരങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. ചില രാജ്യങ്ങളിൽ വധ ശിക്ഷയ്‌ക്ക് വിധി പുറപ്പെടുവിച്ചു കഴിഞ്ഞാൽ അന്നത്തെ ദിവസം ജഡ്ജി ഉപവാസം അനുഷ്ടിക്കും. ചിലയിടങ്ങളിൽ യൂണിഫോമിലെ വെളുത്ത റിബ്ബണിന് പകരം, കറുപ്പോ, ചുവപ്പോ ധരിക്കാറുണ്ട്. ചില രാജ്യങ്ങളിൽ കറുത്ത തൊപ്പി ധരിച്ചാണ് ജഡ്ജിമാർ വധ ശിക്ഷയുടെ വിധി പ്രസ്താവിക്കാൻ എത്താറുള്ളത്.
Comments