ഇസ്ലാമാബാദ്; പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെ നടപടി തെറ്റാണെന്ന് പാക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമർ അതാ ബാന്ദ്യാൽ. ഡെപ്യൂട്ടി സ്പീക്കറുടെ നടപടി പ്രഥമദൃഷ്ട്യാ ആർട്ടിക്കിൾ 95 ന്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ ഉത്തരവിൽ ഒപ്പിടാത്തത് എന്താണെന്ന് സുപ്രീംകോടതി ആരാഞ്ഞു. വിദേശകാര്യമന്ത്രി മന്ത്രിസഭയിൽ ഹാജരാകാതിരുന്നതിനേയും കോടതി ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. 90 ദിവസത്തോളം രാജ്യം നിസ്സഹായരായി കഴിഞ്ഞുവെന്ന് പാക് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വിദേശ ശക്തികളുടെ പ്രേരണയാൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിൽ നിന്നും പിൻമാറുകയാണെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചിരുന്നത്.പാർലമെന്റ് പിരിച്ചുവിട്ടതിന് എതിരായ ഒന്നിലധികം ഹർജികളിൽ വാദം തുടരുകയാണ്. അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ദേശീയ അസംബ്ലിയുടെ മിനിറ്റ്‌സ് ഹാജരാക്കാൻ ആവശ്യപ്പെട്ടായിരുന്നു ഇന്നലെ കോടതി പിരിഞ്ഞത്.
കേസിന്റെ അന്തിമ വിധി ഇന്ന് രാത്രി 8 മണിയോടെ പറയുമെന്ന് സുപ്രീം കോടതി അറിയിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. അന്തിമ വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി സുപ്രീം കോടതിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇമ്രാൻ ഖാന്റെ ഭാവി അറിയാനായി നിരവധി പേരാണ് കോടതി പരിസരങ്ങളിൽ തടിച്ചു കൂടിയിരിക്കുന്നത്. പാക് പ്രധാനമന്ത്രിയ്‌ക്കെതിരായ മുദ്രാവാക്യം കൊണ്ട് കലുഷിതമായിരിക്കുകയാണ് പാക് സുപ്രീം കോടതി പരിസരം.
പ്രതിസന്ധിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരാകരിച്ചിരുന്നു. സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ കോടതി ഇതും അംഗീകരിച്ചില്ല. പകരം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.
ഭരണഘടനാ ലംഘനം സുപ്രീം കോടതി കണ്ടെത്തിയാൽ ഇമ്രാന്റെ കസേര തെറിക്കുമെന്നാണ് വിലയിരുത്തൽ. പാർലമെന്റ് പുന; സംഘടിപ്പിക്കാനും പ്രമേയം വീണ്ടും അവതരിപ്പിക്കാനും കോടതി ഉത്തരവിട്ടേക്കുമെന്നാണ് വിഗദ്ധർ ചൂണ്ടിക്കാട്ടുന്നത്.















