ന്യൂഡൽഹി: കാർഡ് ഉപയോഗിക്കാതെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനൊരുങ്ങി ആർബിഐ. യുപിഐ സംവിധാനം ഉപയോഗിച്ച് പണം പിൻവലിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്. ചില ബാങ്കുകളിൽ കാർഡ് രഹിത പണം പിൻവലിക്കൽ നിലവിലുണ്ട്. ഇത് മറ്റെല്ലാ ബാങ്കുകളിലേക്കും വ്യാപിപ്പിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം.
റിസർ ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണവായ്പ നയപ്രഖ്യാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഡ് രഹിത പണം പിൻവലിക്കാൻ യാഥാർത്ഥ്യമാകുന്നതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എടിഎം വഴി കാർഡില്ലാതെ പണമെടുക്കുമ്പോൾ യുപിഐ വഴി ഉപയോക്താവിന്റെ അംഗീകാരം ഉറപ്പാക്കും. ഇതുസംബന്ധിച്ച് എൻപിസിഐ, എടിഎം നെറ്റ്വർക്കുകൾ, ബാങ്കുകൾ എന്നിവയ്ക്ക് ഉടൻ നിർദ്ദേശങ്ങൾ നൽകുമെന്നും ആർബിഐ അറിയിച്ചു. ഇതുവഴി പണമിടപാടുകൾ വേഗത്തിൽ നിർവ്വഹിക്കാൻ സാധിക്കും. കൂടാതെ എടിഎം തട്ടിപ്പുകൾ തടയാനും ഇതുവഴി സാധിക്കുമെന്നുമാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.
ഉപഭോക്താവിന്റെ കൈവശം ബാങ്കിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉള്ള മൈബൈൽ ഫോൺ ഉണ്ടായിരിക്കണം. മൊബൈൽ ബാങ്കിംഗ് ആപ് ഉപയോഗിച്ചും ഈ സേവനം സാധ്യമാക്കാവുന്നതാണ്. ഇത്തരത്തിലുള്ള പ്രതിദിന ഇടപാടിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. 5,000 മുതൽ 20,000 രൂപ വരെയാണ് ഇങ്ങനെ പിൻവലിക്കാൻ അനുവദിക്കുന്നത്. എന്നാൽ ഓരോ ബാങ്കുകളിലും ഈ പരിധി വ്യത്യാസമായിരിക്കും.
Comments