തിരുവനന്തപുരം: ഹൈക്കമാൻഡ് നിർദ്ദേശത്തെ എതിർത്ത് 23-ാം സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പാർട്ടിയുടെ അച്ചടക്കം ലംഘിച്ച കെ.വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കത്തയച്ചെന്ന് കെ.സുധാകരൻ സ്ഥിരീകരിച്ചു. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നതായും കെ സുധാകരൻ പറഞ്ഞു.
തോമസ് നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാരനാണെന്നും, ഹൈക്കമാൻഡിനെ എതിർത്ത് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനാൽ തോമസ് പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണെന്നും കെ.സുധാകരൻ ആഞ്ഞടിച്ചു. സിപിഎമ്മിനെ താങ്ങാൻ പോയ തോമസിനെ ഇനി പാർട്ടിക്ക് ആവശ്യമില്ലെന്നും, തോമസ് പാർട്ടിയെ ചതിച്ചുവെന്നും സുധാകരൻ ആരോപിച്ചു.
മത്സ്യ തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നു എന്ന് പറയുന്ന തോമസിന്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണം എന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. തോമസിന് കൂടുതൽ പരിഗണന നൽകിയതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും, കെ.വി തോമസിനെതിരെ ഉടൻ നടപടിക്ക് കെപിസിസി എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ അറിയിച്ചു.
നട്ടെല്ലുള്ള നേതൃത്വം കെപിസിസിക്ക് ഉണ്ട്. പറയുന്നത് പാർട്ടി പ്രവർത്തകരുടെ വികാരമാണ്. എഐസിസി അല്ലാതെ പടച്ചോൻ നേരിട്ട് ഇറങ്ങി വന്ന് കെ.വി തോമസിനെ പുറത്താക്കുമോ എന്ന് കെ.സുധാകരൻ ചോദ്യമുന്നയിച്ചു. പാർട്ടി എതിർക്കുന്ന കെ-റെയിലിനെ പ്രശംസിച്ച തോമസിന് വിവരമില്ല. കച്ചവടം ഉറപ്പിച്ചാണ് അദ്ദേഹം കണ്ണൂരിൽ വന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഭയം തേടിയിരിക്കുകയാണ് തോമസ് പാർട്ടിയ്ക്ക് ഇനി അദ്ദേഹത്തിന്റെ ആവശ്യമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Comments