ഇസ്ലമാബാദ്: ഇമ്രാൻഖാൻ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനെ പുതിയ പ്രധാനമന്ത്രിയായി പ്രതിപക്ഷം നാമനിർദ്ദേശം ചെയ്തു. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായിട്ടാണ് പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം നേതാവായ ഷെഹ്ബാസിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്ക് നിർദ്ദേശിച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷെഹ്ബാസ്.
പാകിസ്താൻ മുസ്ലീം ലീഗിന്റെ അദ്ധ്യക്ഷനാണ് ഷെഹ്ബാസ്. ഇമ്രാൻ ഖാനെ അവിശ്വാസത്തിലൂടെ പുറത്താക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ് ഇയാൾ. പാകിസ്താൻ പീപ്പിൾസ് പാർട്ടി അദ്ധ്യക്ഷൻ ബിലാവൽ ഭൂട്ടോ പുതിയ വിദേശകാര്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനാണ് ബിലാവൽ. ബേനസീർ വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് ശേഷമാണ് ബിലാവൽ പാർട്ടി നേതൃത്വം ഏറ്റെടുക്കുന്നത്.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് പാകിസ്താൻ ദേശീയ അസംബ്ലി ഞായറാഴ്ച വീണ്ടും ചേരും. പഞ്ചാബ് പ്രവിശ്യയുടെ മുൻ മുഖ്യമന്ത്രിയാണ് ഷെഹ്ബാസ് ഷെരീഫ്. 1951 സെപ്തംബർ 23ന് ലാഹോറിലെ കശ്മീരി കുടുംബത്തിലാണ് ഷെഹ്ബാസ് ജനിച്ചത്. വ്യവസായിയ ഷെഹ്ബാലിന് 336.9 മില്യൺ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തെഫാഖ് ഗ്രൂപ്പിന്റെ ഉടമയാണ് ഇദ്ദേഹം.
ഇന്നലെ അർദ്ധരാത്രി പാകിസ്താൻ ദേശീയ അസംബ്ലി നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇമ്രാൻ ഖാൻ പുറത്താക്കപ്പെട്ടതോടെയാണ് ഷെഹ്ബാസ് ഷെരീഫ് വീണ്ടും ആസ്ഥാനത്തേയ്‌ക്ക് എത്തുന്നത്. 174 വോട്ടുകൾക്ക് ഇമ്രാനെതിരായ അവിശ്വാസ പ്രമേയം പാസായപ്പോൾ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. വർഷങ്ങൾക്ക് മുൻപ് നാടുകടത്തപ്പെട്ട അതേ രാജ്യത്ത് തന്നെ സർവ്വാധിപതിയായി മടങ്ങിയെത്തുയാണ് ഷെഹ്ബാസ് ഷെരീഫ്.















