ബെയ്ജിംഗ്: ചൈനയിൽ കൊറോണയുടെ നാലാം തരംഗം രൂക്ഷമായിരിക്കുകയാണ്. ഷാങ്ഹായിയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇവിടെ കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗണിന് പുറമെ വീട്ടിലുള്ളവരും അടുത്ത് ഇടപഴകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോഴിതാ വീട്ടുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ വളർത്ത് നായയെ ആരോഗ്യ പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
മിണ്ടാപ്രാണികളോട് വരെ വളരെ ക്രൂരമായി പെരുമാറുന്ന ചൈനീസ് ആരോഗ്യ പ്രവർത്തകരെയാണ് വീഡിയോയിൽ കാണാനാകുന്നത്. ഷാങ്ഹായി മുൻസിപ്പാലിറ്റിയിൽ നിന്നുള്ളതാണ് വീഡിയോ. അടുത്തുള്ള താമസക്കാരൻ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യ പ്രവർത്തകർ മാരകമായ ആയുധം ഉപയോഗിച്ച് നായയെ അടിച്ചു കൊല്ലുന്നതാണ് വീഡിയോയിലുള്ളത്.
നായയെ കൊന്ന ശേഷം പ്ലാസ്റ്റിക്ക് ബാഗിലാക്കി കൊണ്ടുപോവുന്നതും വീഡിയോയിൽ കാണാം. ക്വാറന്റീനിലായതോടെ നായയെ വളർത്താൻ ആരുമില്ലാതാകുമെന്ന് ഭയന്നാണ് ഉടമ അതിന് പുറത്തേയ്ക്കിറക്കി വിടുന്നത്. നായയെ സംരക്ഷിക്കാൻ മൃഗസംരക്ഷണ സംഘടനകളും ഫ്ലാറ്റിലെ അധികൃതരും വിസമ്മതിച്ചതായി ഉടമ പറയുന്നു.
2.6 കോടി ജനങ്ങളാണ് ഷാങ്ഹായിയിൽ മാത്രമുള്ളത്. ഇവിടെ സർക്കാർ സീറോ കൊറോണ നയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. 25,000ത്തിനടുത്ത് കൊറോണ കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന വിചിത്ര നിയന്ത്രണങ്ങളിൽ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ.
Comments