ന്യൂഡൽഹി : സർവ്വകലാശാലയിൽ അരങ്ങേറിയത് ഇടത് വിദ്യാർത്ഥി സംഘടനകളുടെ ഗൂഢാലോചനയാണെന്ന് എബിവിപി ജെഎൻയു അദ്ധ്യക്ഷൻ രോഹിത് കുമാർ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എബിവിപി പ്രവർത്തകർ ഉൾപ്പെടെയുളള വിദ്യാർത്ഥികളെ എസ്എഫ്ഐയും ഇടത് വിദ്യാർത്ഥി സംഘടനകളും ഭീഷണിപ്പെടുത്തിവരികയായിരുന്നു. ഇതിനിടെയായിരുന്നു ആക്രമണം ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.
രാമനവമി ആഘോഷിക്കാൻ നേരത്തെ വിദ്യാർത്ഥികൾ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് അറിഞ്ഞ ഇടത് സംഘടനാ വിദ്യാർത്ഥികൾ ഭീഷണിയുമായി രംഗത്ത് എത്തി. ഹോസ്റ്റൽ മെസ്സിൽ മാംസാഹാരം പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ഇടതു സംഘടനകൾ ആണ് ഇത്തരത്തിൽ പ്രചാരണം നടത്തിയത്. വ്യാജ നോട്ടീസ് അടിച്ച് എബിവിപിയുടെ പേരിൽ വിതരണം ചെയ്തതും എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എഫ്ഐയും, എഐഎസ്എയുമെല്ലാം ക്യാമ്പസിനെ അവരുടെ വില കുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണ്. ഇവരുടെ ഭീഷണിയെ തുടർന്ന് നിരവധി വിദ്യാർത്ഥികൾ ആണ് എബിവിപിയിൽ ചേർന്നത്.
ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് ഭയം കൂടാതെ പഠിക്കാൻ സാധിക്കുന്നില്ല. വിദ്യാർത്ഥികൾ ഏത് നിമിഷവും ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായേക്കാം. കഴിഞ്ഞ ദിവസം രാമനവമി ആഘോഷങ്ങൾക്കിടെ ഇടത് സംഘടനാ പ്രവർത്തകർ ആണ് ആദ്യം ആക്രമണം നടത്തിയത് എന്നും രോഹിത് വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ജെഎൻയു സർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്. രാമനവമി ആഘോഷിക്കുന്നതിനിടെ വിദ്യാർത്ഥികളെ ഇടത് സംഘടനാ വിദ്യാർത്ഥികൾ ആക്രമിക്കുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാമ്പസിന് പുറത്തും പരിസരവും പോലീസ് കാവലിൽ ആണ്. സംഘർഷമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
നിലവിൽ ക്യാമ്പസിന് പുറത്താണ് പോലീസിനെ വിന്യസിച്ചിട്ടുള്ളത്. സർവ്വകലാശാല അധികൃതർ ആവശ്യപ്പെടുകയാണെങ്കിൽ ക്യാമ്പസിന് അകത്തും വിന്യസിക്കും. സർവ്വകലാശാല അധികൃതർ ക്യാമ്പസിന് അകത്ത് മതിയായ സുരക്ഷ ഏർപ്പെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Comments