ഇസ്ലാമാബാദ്: ഇന്ന് നടക്കാനിരിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹരീക് ഇ ഇൻസാഫ്. പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഷെഹബാദ് ഷെരീഫിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയാണ് ഇമ്രാൻ ഖാൻ രാജി പ്രഖ്യാപനം നടത്തിയത്. അഴിമതി ആരോപണം നേരിടുന്നയാൾ പ്രധാനമന്ത്രിയാകുന്നത് അപമാനമെന്ന് മുൻ പ്രധാനമന്ത്രി ആരോപിച്ചു.
ദേശീയ അസംബ്ലി സമ്മേളനത്തിന് മുന്നോടിയായി ഇസ്ലാമാബാദിലെ പാർലമെന്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തന്റെ പാർട്ടിയിലെ ഇമ്രാൻ ഖാനടക്കം എല്ലാ നിയമസഭാഗംങ്ങളും ദേശീയ അസംബ്ലിയിൽ നിന്ന് കൂട്ടത്തോടെ രാജി വെയ്‌ക്കുമെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി വ്യക്തമാക്കി.
പാകിസ്താൻ തെഹരീക് ഇ ഇൻസാഫ് പാർലമെന്ററി കമ്മിറ്റി ദേശീയ അസംബ്ലിയിൽ നിന്ന് രാജിവെയ്‌ക്കാൻ തീരുമാനിച്ചു. ഇന്ന് എല്ലാ അംഗങ്ങളും സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിക്കുകയാണ്. ഞങ്ങൾ സ്വാതന്ത്ര്യത്തോടെ പോരാടും എന്ന് ഫവാദ് ചൗധരി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉറുദുവിലായിരുന്നു ട്വീറ്റ്.
അതേസമയം നിലവിലെ പ്രതിപക്ഷ നേതാവായ പാകിസ്താൻ മുസ്ലിം ലീഗ്- നവാസ് പക്ഷം അദ്ധ്യക്ഷൻ ഷെഹബാസ് ഷെരീഫിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു.
കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് ഇമ്രാൻ ഖാന്റെ വിക്കറ്റ് തെറിച്ചത്. ഭരണകക്ഷി അംഗങ്ങൾ പലരും വോട്ടെടുപ്പിൽ വിട്ടുനിന്നെങ്കിലും 342 അംഗ ദേശീയ അസംബ്ലിയിൽ 174 വോട്ടുകൾ നേടി അവിശ്വാസം പാസായി. 172 വോട്ടുകളാണ് വേണ്ടിയിരുന്നത്.അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി കോടതി ഉത്തരവ് പ്രകാരം രാവിലെ തന്നെ സഭ ചേർന്നെങ്കിലും നടപടികൾ പരമാവധി നീട്ടിവെക്കുകയായിരുന്നു.
രാത്രി വരെ വലിച്ചുനീട്ടിയതിന് ശേഷവും സഭാ സ്പീക്കർ വോട്ടെടുപ്പ് അനുവദിച്ചില്ല.
വോട്ടെടുപ്പിന് തൊട്ടുമുമ്പ് തന്നെ ദേശീയ അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചു. തുടർന്ന് ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് സഭാ നടപടികൾ പൂർത്തീകരിച്ചത്. സഭാ സ്പീക്കർ വോട്ടെടുപ്പ് നടത്താൻ അനുവദിക്കാതെ വന്ന ഘട്ടത്തിൽ സുപ്രീം കോടതി ഇടപെടലുണ്ടായി. അർദ്ധരാത്രി പ്രത്യേക സിറ്റിങ് നടത്തുകയും ഒടുവിൽ കോടതി ഉത്തരവിൽ വീണ്ടും വോട്ടെടുപ്പ് നടപടികൾ പുനരാരംഭിക്കുകയായിരുന്നു
Comments