തിരുവനന്തപുരം: കെഎസ്ഇബി തർക്കത്തിൽ ചെയർമാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. ഇത് സംബന്ധിച്ച് ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി. വൈദ്യുതി ഭവന് മുന്നിൽ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല സത്യാഗ്രഹവും നിസ്സഹകരണ സമരവും തുടങ്ങിയ സാഹചര്യത്തിലാണ് ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയത്.
തൊഴിലാളി സംഘടനകൾ ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രി ഒരുക്കണമെന്നും കത്തിൽ പറയുന്നു. വകുപ്പ് തലവന്മാർക്കെതിരെ ചില സംഘടനകളുടെ നേതൃത്വത്തിൽ ഒഴിവാക്കപ്പെടേണ്ടതായ സന്ദർഭങ്ങൾ അരങ്ങേറുന്നു എന്നും ഐഎഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
കെഎസ്ഇബി ചെയർമാന്റെ പ്രതികാര നടപടികളും സ്ത്രീവിരുദ്ധ പരാമർശങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധം. അസോസിയേഷൻ ഭാരവാഹികളായ എംജി സുരേഷ്‌കുമാർ, ബി ഹരികുമാർ, ജാസ്മിൻ ബാനു എന്നിവരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
അനധികൃതമായി അവധി എടുത്തെന്ന് ആരോപിച്ചാണ് ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസം തന്നെ ജാസ്മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തത്. ഇതിനെതിരെ ജാസ്മിൻ ബാബു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ജാസ്മിൻ ബാനുവിന്റെ സസ്പെൻഷൻ ന്യായരഹിതമാണെന്നും സർവ്വീസിൽ തിരിച്ചെടുക്കാനുള്ള ജാസ്മിന്റെ അപേക്ഷയിൽ അഞ്ച് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഡയസ്‌നോൺ ഉത്തരവ് തള്ളിയതിനും ചെയർമാനെതിരെ ദൃഷ്പ്രചരണം നടത്തിയതിനുമാണ് സംഘടനാ ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ, ചട്ടപ്രകാരമുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നാണ് ചെയർമാൻ ബി. അശോകിന്റെ നിലപാട്.
Comments