തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സർവ്വശക്തിയുമെടുത്ത് മത്സരിക്കാൻ എൻഡിഎ നേതൃയോഗത്തിന്റെ തീരുമാനം. ഇക്കാര്യം ചർച്ച ചെയ്യാൻ 22 ന് എൻഡിഎ യോഗം ചേരുമെന്നും ബിജെപി അദ്ധ്യക്ഷൻ കൂടിയായ കെ സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗത്തിലെ തീരുമാനങ്ങൾ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സുരേന്ദ്രൻ.
സ്ഥാനാർത്ഥി ആരെന്ന് തീരുമാനിച്ചിട്ടില്ല. സീറ്റിനായി ചില ഘടകകക്ഷികളും ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ബിജെപി തന്നെ മത്സരിക്കണമെന്നാണ് പൊതുവെയുളള അഭിപ്രായം. എന്നാൽ ഘടകകക്ഷികൾ ആവശ്യം ഉന്നയിച്ച സ്ഥിതിക്ക് അത് തളളിക്കളയില്ലെന്നും പരിഗണിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തും.
സർവ്വശക്തിയുമെടുത്താകും തൃക്കാക്കരയിൽ എൻഡിഎ മത്സരിക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു. മുന്നണിയുടെ എല്ലാ ഘടകകക്ഷികളും ഇതിനായി പ്രവർത്തിക്കും. സജീവമായി താഴെത്തലം മുതൽ ശക്തമായ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിടി തോമസ് എംഎൽഎയുടെ മരണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Comments