ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ വെർച്വൽ കൂടിക്കാഴ്ച നടത്തി. യോഗത്തിൽ യുക്രെയ്‌നിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ഇരു നേതാക്കളും പറഞ്ഞു. ബൂച്ചയിലെ കൊലപാതകത്തിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടുവെന്നും, അന്വേഷണം നടത്തണമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. യുക്രെയ്ൻ പ്രസിഡന്റുമായി ചർച്ച നടത്തണമെന്ന് റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മോദി അറിയിച്ചു. യുക്രെയ്ൻ പ്രതിസന്ധി ഇന്ത്യൻ പാർലമെന്റിൽ പോലും ചർച്ച ചെയ്യപ്പെട്ടുവെന്നും മോദി ബൈഡനോട് പറഞ്ഞു.
ഏതാനും ആഴ്ചകൾക്ക് മുൻപാണ് 20,000ത്തോളം ഇന്ത്യക്കാരെ യുദ്ധമുഖത്ത് നിന്നും രക്ഷപ്പെടുത്തിയത്. അതിൽ പലരും പഠനത്തിനായി യുക്രെയ്‌നിലേയ്‌ക്ക് പോയവരായിരുന്നു എന്ന് മോദി ബൈഡനോട് പറഞ്ഞു. തുടർന്ന് ആഗോളതലത്തിൽ കൊറോണ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
അതേസമയം, പ്രതിരോധ രംഗത്ത് ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും കരുത്തുറ്റ ബന്ധമാണുള്ളതെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മെയ് 24 ന് ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ മോദിയുമായി കൂടുതൽ ചർച്ചകൾ നടത്താൻ കാത്തിരിക്കുകയാണെന്ന് ബൈഡൻ പറഞ്ഞു.
യുക്രെയ്ൻ ജനതയ്‌ക്കായി ഇന്ത്യ നീട്ടിയ സഹായ ഹസ്തങ്ങളെ ബൈഡൻ അഭിനന്ദിച്ചു. യുദ്ധമുഖത്ത് നിന്നും ഇന്ത്യക്കാരെ രക്ഷിക്കുന്നതോടൊപ്പം, യുക്രെയ്ൻ ജനതയ്‌ക്ക് ആവശ്യമായ സഹായം നൽകിയ ഇന്ത്യയുടെ മനുഷ്യത്വപരമായ ഇടപെടൽ പ്രശംസനീയമാണെന്ന് ബൈഡൻ വ്യക്തമാക്കി.
കഴിഞ്ഞ തവണ വാഷിംഗ്ടൺ സന്ദർശിക്കവേ ഇന്ത്യ-യുഎസ് ബന്ധം പല ആഗോള പ്രശ്‌നങ്ങൾക്കും പരിഹാരമാണെന്ന ബൈഡന്റെ വാക്കുകൾ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അതിനോട് താനും പൂർണമായി യോജിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങളാണ് അവർ തമ്മിൽ സ്വാഭാവിക പങ്കാളികളാണെന്നും മോദി പറഞ്ഞു.
Comments