കൊച്ചി: വധഗൂഢാലോചന കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. രാമൻപിള്ള അസോസിയേറ്റ്‌സിനാണ് നോട്ടീസ് നൽകിയത്. സായി ശങ്കറിന്റെ കയ്യിൽ നിന്നും വാങ്ങിവച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുള്ള വസ്തുക്കൾ ഉടൻ ഹാജരാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലാപ്‌ടോപ്പ് അടക്കം അഞ്ച് വസ്തുക്കൾ ദിലീപിന്റെ അഭിഭാഷകർ തന്റെ കയ്യിൽ നിന്നും വാങ്ങി വച്ചതായി സായ് ശങ്കർ മൊഴി നൽകിയിരുന്നു. ഇത് അടിയന്തിരമായി ഹാജരാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അഡ്വ.ഫിലിപ്പ്.ടി.വർഗീസ്, അഡ്വ.സുജേഷ് മേനോൻ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ദിലീപിന്റെ ഫോണിലെ പ്രധാന തെളിവുകൾ നശിപ്പിക്കാൻ ഇവർ കൂട്ടുനിന്നുവെന്നാണ് ആരോപണം. അഭിഭാഷകരുടെ നിർദ്ദേശപ്രകാരമാണ് ദിലീപിന്റെ ഫോണിലെ ചിത്രങ്ങളും രേഖകളും മായ്ച്ചതെന്ന് സായ് ശങ്കർ മൊഴി നൽകിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗൺസിലും നോട്ടീസ് നൽകിയിട്ടുണ്ട്.
Comments