കൊളംബോ: അയൽരാജ്യത്തെ ദുരിതം എത്രയും പെട്ടന്ന് പരിഹരിക്കുന്നതിൽ മാതൃകയായി വീണ്ടും ഇന്ത്യ. ശ്രീലങ്കയിലെ ഭക്ഷ്യക്ഷാമം ദൂരീകരിക്കാൻ 11000 ടൺ ധാന്യങ്ങളാണ് രണ്ടാം ഘട്ടമായി എത്തിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ പുതുവർഷ ആഘോഷത്തിൽ ജനങ്ങൾക്കുള്ള സമ്മാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ചെൻ ഗ്ലോറി എന്ന ചരക്കു കപ്പലിലാണ് അരിയും ഗോതമ്പും മറ്റ് പയറുവർഗ്ഗങ്ങളുമടക്കം എത്തിച്ചിട്ടുള്ളത്.
ഏപ്രിൽ 13,14 തിയതികളിലായിട്ടാണ് ശ്രീലങ്ക പരമ്പരാഗതമായി പുതുവർഷം ആഘോഷിക്കുന്നത്. കഴിഞ്ഞ ആഴ്ച 16000 മെട്രിക് ടൺ ധാന്യങ്ങൾ എത്തിച്ചാണ് ഇന്ത്യ സഹായം നൽകിയത്. ഇതോടെ 2,70,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് ഇന്ത്യ നൽകിയിട്ടുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്‌ക്ക് വീണ് ദ്വീപുരാജ്യം കലാപത്താലും ആഭ്യന്തര പ്രശ്‌നങ്ങളാലും പൊറുതിമുട്ടുകയാണ്.
ഭരണകക്ഷികളിൽപെട്ട മന്ത്രിമാർ പലരും രാജിവെച്ചെങ്കിലും പ്രധാനമന്ത്രി ഗോതാബയ രജപക്‌സെയും പ്രസിഡന്റും സഹോദരനുമായ മഹീന്ദ രജപക്‌സെയും ഇതുവരെ രാജിവെച്ചിട്ടില്ല. ഇതിനിടെ ഒരു തിരഞ്ഞെടുപ്പിന് പകരം സജിത് പ്രേമദാസയുടെ പ്രതിപക്ഷത്തെയടക്കം മന്ത്രിസഭയിലെടുത്ത് ജനങ്ങളുടെ പ്രതീക്ഷ കാക്കാമെന്ന ഗോതാബയയുടെ തന്ത്രവും പാഴായിരിക്കുകയാണ്.
Comments