തിരുവനന്തപുരം:കെ.എസ്.ഇ.ബി യിലെ പ്രതിഷേധക്കാരുമായി സർക്കാർ തലത്തിൽ ചർച്ചയില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ചെയർമാൻ സമരക്കാരുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം സമരത്തിന്റെ ഭാഗം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് സംഘടനകളുടെ നേതാക്കളെ അകാരണമായി സസ്പെന്റ് ചെയ്തെന്ന് ആരോപിച്ചാണ് പട്ടം വൈദ്യുതി ഭവനുമുന്നിൽ ഇടത് സംഘടനകൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടയിലാണ് വൈദ്യുതി മന്ത്രി കെ.എസ്.ഇ.ബി. ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയത്. അതിനിടയിലാണ് സമരക്കാരുമായി സർക്കാർ തല ചർച്ചയ്‌ക്കില്ലെന്ന് മന്ത്രി കെ.കൃഷണൻകുട്ടി വൃക്തമാക്കിയത്. ആരോപണ വിധേയനായ ചെയർമാൻ നേരിട്ട് യോഗം വിളിക്കട്ടെയെന്ന നിലപാടിലാണ് മന്ത്രി.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധിയായ ജാസ്മിൻ ഭാനു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതി സമരത്തിന്റെ ഭാഗമായി മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം സ്ത്രീത്വത്തെ അപമാനിച്ച മന്ത്രിയും ചെയർമാനും തിരുത്തണം. വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കിൽ കളഞ്ഞിട്ട് പോവണമെന്നും മറ്റെങ്ങുമില്ലാത്ത നിലയിൽ ഉദ്യോഗസ്ഥന് കീഴിലാണ് മന്ത്രിയെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽ കുമാർ ആരോപിച്ചു. ആര് യോഗം വിളിച്ചാലും പങ്കെടുക്കുമെന്നും സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി
പ്രശ്‌നം പരിഹരിക്കുന്നതുവരെ വൈദ്യുതി ഭവനു മുന്നിലെ സമരം തുടരാനാണ് ഇടത് സംഘടനയുടെ തീരുമാനം
Comments