ന്യൂഡൽഹി : ആഗോളതലത്തിലുള്ള ഭക്ഷ്യ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് നേതൃത്വം നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോകവ്യാപാര സംഘടനയുടെ നിബന്ധനകൾക്കും അനുമതിക്കും വിധേയമായി മാത്രമേ ഇന്ത്യ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധം ലോകത്തെ ആകെ ബാധിച്ചിട്ടുണ്ടെന്നും അതിൽ നിന്നും കരകയറാൻ ഏത് രാജ്യത്തെ വേണമെങ്കിലും സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഉറപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ അദാലജിൽ ശ്രീ അന്നപൂർണധാം ട്രസ്റ്റ് ഹോട്ടലും വിദ്യാഭ്യാസ സമുച്ചയവും ഹോസ്റ്റലും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകം നിർണായക ഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ആവശ്യക്കാർക്ക് അവശ്യവസ്തുക്കൾ പോലും ലഭിക്കുന്നില്ല. പെട്രോളും എണ്ണയും വളവുമെല്ലാം ലഭിക്കാൻ വളരെ പ്രയാസമാണ്. എല്ലാവരും അവനവന്റെ ശേഖരങ്ങൾ ഭദ്രമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടയിൽ നിരവധി പേർ പട്ടിണി മൂലം മരിക്കുന്നു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഇത്തരം കാര്യങ്ങൾ സംസാരിച്ചെന്നും അദ്ദേഹവും ആശങ്ക അറിയിച്ചെന്നും മോദി പറഞ്ഞു. ലോക വ്യാപാര സംഘടന അനുമതി നൽകിയാൽ ആഗോള തലത്തിൽ ഭക്ഷ്യ പ്രതിസന്ധി ഇല്ലാതാക്കാൻ വേണ്ടി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് ബൈഡനെ അറിയിച്ചിട്ടുണ്ട്.
നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷ്യ വസ്തുക്കൾ ഇന്ന് നമ്മുടെ കർഷകർ ഉണ്ടാക്കുന്നുണ്ട്. ലോകത്തെ മുഴുവൻ ആളുകളെയും സഹായിക്കാൻ വേണ്ടി കൂടിയാണ് അത് അവർ ചെയ്യുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ ലോകമെമ്പാടുമെത്തിക്കാൻ ആഗോള സംഘടനകളുടെ അനുമതി ആവശ്യമാണെന്നും അതിനാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊറോണ കാലത്ത് 80 കോടിയോളം ജനങ്ങൾക്ക് കേന്ദ്ര സർക്കാർ സൗജന്യ റേഷൻ നൽകിയിരുന്നു. ഇത്രയേറെ ജനങ്ങൾക്ക് രണ്ട് വർഷം സൗജന്യമായി ഭക്ഷ്യവസ്തുക്കൾ നൽകിയത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകമെന്നും അദ്ദേഹം പരാമർശിച്ചു.
Comments