കൊച്ചി : മാദ്ധ്യമവിചാരണ തടയണമെന്ന ആവശ്യവുമായി ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അടച്ചിട്ട മുറിയിൽ നടക്കുന്ന വിചാരണ നടപടികൾ പോലും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഇത് തടയാൻ നടപടി സ്വീകരിക്കണമെന്നും സുരാജ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിഭാഷകരോടും ബന്ധുക്കളോടും സംസാരിക്കുന്നത് വരെ വാർത്തയാക്കുന്നുണ്ട്. മാദ്ധ്യമ വിചാരണയാണ് കേസിൽ നടക്കുന്നത് എന്നും സുരാജ് പറഞ്ഞു.
തുടരന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതിയിൽ ക്രൈം ബ്രാഞ്ച് എഡിജിപിയോട് വിചാരണ കോടതി വിശദീകരണം തേടി . കോടതിയിൽ നടക്കുന്ന കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയിൽ ഹാജരായി ഡി വൈ എസ് പി – ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ക്രൈംബ്രാഞ്ച് എ ഡി ജി പി യോട് വിചാരണ കോടതി റിപ്പോർട്ട് തേടിയത്.
രഹസ്യ വിചാരണ നടക്കുന്ന കേസിന്റെ വിവരങ്ങൾ എങ്ങനെ മാദ്ധ്യമങ്ങൾക്ക് ലഭിക്കുന്നു എന്ന് കോടതി ചോദിച്ചു. അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ വരുന്നത് എങ്ങനെയെന്നാണ് കോടതി ആരാഞ്ഞത്.
എന്നാൽ വിചാരണ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ വരുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. കോടതിയിൽ സമർപ്പിക്കുന്ന രേഖകളും ഫോൺ സംഭാഷണങ്ങളും പൊതു ഇടത്തിൽ ലഭ്യമാണ്. ഈ രേഖകൾ മാദ്ധ്യമങ്ങൾക്കും ലഭ്യമാണെന്നും ഇത്തരം പൊതുരേഖകളാണ് മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾ നൽകുന്ന ഹർജികളിലെ വിവരങ്ങളും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
അതേസമയം കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചു. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്‌ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണ കോടതിൽ ഹർജി നൽകി.
Comments