ബംഗളൂരു: യുക്രെയ്‌നെതിരെ യുദ്ധം കനക്കുന്ന പശ്ചാത്തലത്തിൽ റഷ്യയുമായി ബന്ധങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി ഇൻഫോസിസ്. റഷ്യയിലെ ഓഫീസിന്റെ പ്രവർത്തനം നിർത്തലാക്കാനാണ് ഇൻഫോസിസിന്റെ തീരുമാനം. ഓറാക്കിൾ കോർപ്, സാപ്പ് എസ്ഇ ഉൾപ്പെടെ നിരവധി ആഗോള ഐടി, സോഫ്റ്റ്വെയർ കമ്പനികൾ റഷ്യയിലെ എല്ലാ പ്രവർത്തനങ്ങളും നേരത്തെ താൽക്കാലികമായി നിർത്തലാക്കിയിരുന്നു.
സാഹചര്യങ്ങൾ കണക്കിലെടുത്ത് ബിസിനസും മറ്റ് ജോലികളും രാജ്യത്തിന് പുറത്തുളള കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചുവെന്ന് ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സലിൽ പരേഖ് പറഞ്ഞു.മാർച്ചിലെ കമ്പനിയുടെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റഷ്യയിലെ കമ്പനിയുടെ ഓഫീസിൽ 100 ൽ താഴെ ജീവനക്കാരേയുള്ളൂ. ഇവിടെ ഇൻഫോസിസിന് ക്ലൈന്റുകളുമില്ല. ആഗോള ക്ലൈന്റുകൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് റഷ്യയിലെ ഓഫീസിൽ നിന്നും ചെയ്തിരുന്നത്. അതിനാൽ ഈ തീരുമാനം കമ്പനിയുടെ ബിസിനസിനെ ബാധിക്കില്ലെന്നും പരേഖ് വ്യക്തമാക്കി.
എന്നാൽ രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ തങ്ങൾക്ക് വളരെ ആശങ്കയുണ്ട്. റഷ്യയിലെ തങ്ങളുടെ ജീവനക്കാരെ മറ്റ് പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിലേക്ക്, സ്ഥലം മാറ്റാനും അവരെ ജോലി ചെയ്യാനും കമ്പനി സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
Comments