അഹമ്മദാബാദ് : രാമനവമി ഘോഷയാത്രയ്ക്കിടെ ഗുജറാത്തിലെ ഖമ്പത്തിൽ മതതീവ്രവാദികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഹിന്ദുക്കൾക്ക് നേരെയുണ്ടായത് ആസൂത്രിത ആക്രമണം ആണെന്നും, പിന്നിൽ വിദേശ ശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുമാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവം അന്വേഷിക്കാൻ ഗുജറാത്ത് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ആനന്ദ് മുനിസിപ്പാലിറ്റി എസ്പി അജിത് രജിയാൻ വ്യക്തമാക്കി. ഭാവിയിൽ ഘോഷയാത്ര ഉണ്ടാകാൻ പാടില്ല. ഇതാണ് ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം. സംഭവത്തിലെ പ്രധാന പ്രതിയായ മൗലവി റസാക്ക് ഹുസ്സൈൻ രാമനവമി യാത്രയ്ക്ക് പോലീസ് അനുമതി നൽകിയ കാര്യം എങ്ങിനെയോ മനസ്സിലാക്കി. തുടർന്നാണ് ആസൂത്രണം ആരംഭിച്ചത്.
നിരവധി ആളുകളുമായി ഇതിന് ശേഷം ഇയാൾ കൂടിക്കാഴ്ച നടത്തി. സ്ലീപ്പർ സെല്ലുകളെയായിരുന്നു ഇതിനായി കൂടുതൽ ഉപയോഗിച്ചത്. വിവിധയിടങ്ങളിലും നിന്നും സംഭവസ്ഥലത്തേക്ക് ആളുകളെ എത്തിച്ചത് ഇവരാണ്. പിന്നീട് ഇവർക്ക് വിവിധ ചുമതലകൾ നൽകി. ആക്രമണത്തിന് പണം കണ്ടെത്തുന്നതിനായി പ്രദേശത്തെ ഒരു പ്രമുഖ വ്യവസായിയുമായി ഇയാൾ കൂടിക്കാഴ്ച നടത്തി. വിദേശത്തു നിന്നുമാണ് ഇതിനായി പണം എത്തിയതെന്നും എസ്പി അറിയിച്ചു.
അക്രമ സംഭവങ്ങൾ ഉണ്ടാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപു തന്നെ പ്രതികൾ തങ്ങളുടെ കുടുംബാംഗങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റിയിരുന്നു. അക്രമികൾ തമ്മിൽ വാട്സ് ആപ്പിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments