ചെന്നൈ : ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി നിർബന്ധിത മതപരിവർത്തനമാണെന്ന് മഹാത്മാ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കന്യാകുമാരിയിൽ ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതിന് സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാമലൈയുടെ പ്രതികരണം.
നിർബന്ധിത മതപരിവർത്തനം രാജ്യത്തിന്റെ പരമാധികാരത്തിന് എതിരാണെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണെന്ന് ഗാന്ധിജി വർഷങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു അദ്ധ്യാപിക എന്തിനാണ് തന്റെ മതം സ്‌കൂൾ വരെ എത്തിച്ചത് എന്നതിൽ വിശദമായ അന്വേഷണം വേണം. ഡിഎംകെ സർക്കാർ ഒരിക്കലും ഇത് മൂടിവെച്ച് വെള്ളപൂശാൻ ശ്രമിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
നിർബന്ധിത മതപരിവർത്തനം കാരണം നമുക്ക് ഒരു കുട്ടിയെ നഷ്ടമായി. ലാവണ്യയുടെ അവസ്ഥ ഇനിയൊരു വിദ്യാർത്ഥിക്കും ഉണ്ടാവരുത്. അക്കാര്യത്തിൽ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അണ്ണാമലൈ നിർദ്ദേശിച്ചു.
കന്യാകുമാരിയിലെ കണ്ണത്തുവിളയിലുള്ള സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയാണ് വിദ്യാർത്ഥികളെ മതപരിവർത്തനത്തിന് നിർബന്ധിച്ചത്. ഹിന്ദു ദൈവങ്ങളെയും ഭഗവത് ഗീതയെയും അവഹേളിച്ച അദ്ധ്യാപിക ബൈബിൾ വായിക്കാൻ കുട്ടികളോട് നിർദ്ദേശിക്കുകയായിരുന്നു. കുരിശ് തുന്നാനും മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കാനും അദ്ധ്യാപിക അവരെ നിർബന്ധിച്ചു എന്നും പരാതിയുണ്ട്. ഇതിനെതിരെ സ്‌കൂളിലെ വിദ്യാർത്ഥി തന്നെയാണ് രംഗത്തെത്തിയത്.
Comments