മോസ്‌കോ : യുക്രെയ്ൻ റഷ്യ യുദ്ധം കൊടുമ്പിരികൊളളുന്നതിനിടെ റഷ്യൻ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് റിപ്പോർട്ട്. ആഴ്ചകളായി പൊതു വേദികളിൽ ഒന്നും പ്രത്യക്ഷപ്പെടാത്ത പുടിന്റെ പ്രതിരോധ മന്ത്രി സെർജെ ഷോയ്ഗുവിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ 20 ഓളം ജനറൽമാരെ തടങ്കലിൽ വെച്ചിട്ടുണ്ടെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ വലം കൈയ്യും റഷ്യൻ സൈന്യത്തിന്റെ കമാൻഡറുമായ ഷോയ്ഗുവിനെ പൊതു ഇടങ്ങളിൽ കാണാതായത്.
റഷ്യൻ ഇസ്രായേൽ വ്യവസായി ലിയോനിഡ് നെവ്സ്ലിൻ ഇത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നു. യുക്രെയ്ൻ യുദ്ധത്തെ എതിർക്കുന്ന എല്ലാവരേയും പുടിൻ തടങ്കലിലാക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധത്തിനെതിരെ സംസാരിച്ച മുൻ റഷ്യൻ ഉപപ്രധാനമന്ത്രി ആർക്കഡി ദ്വോർക്കോവിച്ചിനെതിരെ പുടിൻ ക്രമിനൽ കുറ്റം ചുമത്തി. റഷ്യൻ നേതാവ് വ്‌ലാഡിസ്ലാവ് സുർക്കോവിനെ വീട്ടുതടങ്കലിലാക്കി എന്നും വ്യവസായി പറഞ്ഞിരുന്നു.
സൈനിക ഉദ്യോഗസ്ഥർക്കും ഇത് തന്നെയാകും അവസ്ഥയെന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിരോധ മന്ത്രിയേയും തടങ്കലിലാക്കിയേക്കാം എന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. യുക്രെയ്ൻ ആക്രമണം തുടങ്ങുന്നതിന് മുൻപ് തന്നെ രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരുമായി പുടിന് പ്രശ്‌നം നിലനിന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിക്കുന്ന പുടിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊതു യോഗത്തിൽ തന്റെ വലം കൈയ്യായ പ്രതിരോധ മന്ത്രിയുടെ അടുത്ത് നിന്നും പുടിൻ മാറിയിരുന്നതും ഏറെ വിവാദമായിരുന്നു.
Comments