ന്യൂഡൽഹി: അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ പുതിയ ഡോക്ടർമാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭുജ് ജില്ലയിൽ നിർമാണം പൂർത്തിയായ കെ.കെ പട്ടേൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭുജിലെ ശ്രീ കുച്ചി ലെവ പട്ടേൽ സമാജമാണ് ആശുപത്രി നിർമ്മിച്ചത്. കച്ചിലെ ആദ്യത്തെ ചാരിറ്റബിൾ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണിത്. ഇവിടെ 200 കിടക്കകളാണുള്ളത്. ജനങ്ങൾക്ക് മിതമായ നിരക്കിൽ മികച്ച ആരോഗ്യ പരിരക്ഷ ഇവിടെ ലഭ്യമാക്കും. ഇന്റർവെൻഷണൽ കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, നെഫ്രോളജി, യൂറോളജി തുടങ്ങിയ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ നൽകുന്നു. ന്യൂക്ലിയർ മെഡിസിൻ, ന്യൂറോ സർജറി, ജോയിന്റ് റീപ്ലേസ്മെന്റ്, ലബോറട്ടറി, റേഡിയോളജി തുടങ്ങിയ മറ്റ് സേവനങ്ങളും ലഭ്യമാണ്. കൂടാതെ, ജനങ്ങൾക്ക് പരിമിതമായ വിലയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ഗുജറാത്തിൽ ഒമ്പത് മെഡിക്കൽ കോളേജുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആകെ 1,100 സീറ്റുകളും. ഇന്ന് നമുക്ക് 36-ലധികം മെഡിക്കൽ കോളേജുകളിലായി 6,000 സീറ്റുകൾ ലഭ്യമാണ്. രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ നിർമ്മിക്കും, മെഡിക്കൽ വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കും. കൂടുതൽ മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളോടൊപ്പം വരുന്ന പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ ഡോക്ടർമാരുടെ എണ്ണത്തിലും റെക്കോർഡ് വർധനവ് രേഖപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
‘മികച്ച ആരോഗ്യ സൗകര്യങ്ങൾ’ ലഭ്യമാക്കുമെന്ന് പറയുമ്പോൾ അതിൽ രോഗത്തിന് ചികിത്സ മാത്രമല്ല ഉൾപ്പെടുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവർക്ക് ചെലവുകുറഞ്ഞതും മികച്ചതുമായ ചികിത്സ ലഭ്യമാക്കും. അതിലൂടെ ഈ സംവിധാനത്തിലുള്ള അവരുടെ വിശ്വാസം ദൃഢമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments