ലക്‌നൗ : ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. യുപിയിലെ ബറേലിയിലാണ് സംഭവം. അതേസമയം പ്രതികളെ വെറുതെ വിടണമെന്നും അറിവില്ലായ്മ മൂലം സംഭവിച്ചതാകാമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഭൂട്ട പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സിംഗ്ഹായ് കാളൻ എന്ന ഗ്രാമത്തിലെ വ്യാപാര സ്ഥാപനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഏകദേശം ഒരാഴ്ച മുൻപാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കടയുടെ അകത്ത് പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങളുള്ള പാട്ടുവെക്കുകയായിരുന്നു കടയുടമ. പാട്ട് നിർത്തണമെന്ന് സമീപവാസികൾ പലരും ആവശ്യപ്പെട്ടെങ്കിലും കേസ് കൊടുത്തോളൂവെന്നായിരുന്നു യുവാവായ കടയുടമയുടെ പ്രതികരണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
തുടർന്ന് പ്രദേശത്തെ ബിജെപി നേതാക്കൾ പരാതി നൽകിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബറേലി റൂറൽ എസ്പി രാജ്കുമാർ അഗർവാൾ പ്രതികരിച്ചു.
അതേസമയം കസ്റ്റഡിയിലെടുത്ത യുവാവിന്റെ കുടുംബം കേസെടുക്കരുതെന്ന് അഭ്യർത്ഥിച്ച് രംഗത്തെത്തി. വിദ്യാഭ്യാസരഹിതനാണെന്നും അറിവില്ലായ്മക്കൊണ്ട് സംഭവിച്ചതാകാമെന്നും യുവാവിന്റെ മാതാവ് ഷഹന അവകാശപ്പെട്ടു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും കടയുടമയുടെ മാതാവ് കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ യുപിയിൽ മുഴങ്ങുന്നത്. കഴിഞ്ഞ വർഷം നോയിഡയിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് അറസ്റ്റിലായത്. മതപരമായ ഘോഷയാത്ര നടക്കുന്നതിനിടെയായിരുന്നു മൂവരും പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ വിളിച്ചത്.
Comments