കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ റേഷൻ സംവിധാനത്തിലൂടെ ഇന്ധന വിതരണം ആരംഭിച്ചു. ശ്രീലങ്കയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.
പെട്രോൾ പമ്പിലെത്തുന്ന മോട്ടോർ സൈക്കിളുകൾക്കും മറ്റ് ഇരുചക്രവാഹനങ്ങൾക്കും 1,000 രൂപയ്‌ക്ക് വരെ ഇന്ധനം വാങ്ങാം. ഒറ്റത്തവണ സന്ദർശനത്തിൽ ലഭിക്കുന്ന പരമാവധി ഇന്ധനമാണിത്. മൂന്നുചക്ര വാഹനങ്ങൾക്ക് 1,500 രൂപയ്‌ക്കും കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്‌ക്ക് 5,000 രൂപയ്‌ക്കും ഇന്ധനം വാങ്ങാം. ബസുകൾ, ലോറികൾ എന്നിവയെ റേഷൻ സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം റേഷൽ സംവിധാനം പ്രാബല്യത്തിൽ വന്നതോടെ നീണ്ട വരിയാണ് ഇന്ധന സ്റ്റേഷനുകളിൽ രൂപപ്പെടുന്നത്. ഇത് വലിയ തോതിലുള്ള ജനരോഷത്തിനും കാരണമായിട്ടുണ്ട്. ശ്രീലങ്കൻ രൂപയുടെ മൂല്യം അനുദിനം ഇടിയുന്നതിനാൽ പ്രതിദിനം 12 മണിക്കൂറോളം സമയമാണ് വൈദ്യുതി വിച്ഛേദിക്കുന്നത്. അവശ്യസാധനങ്ങൾക്ക് ഇപ്പോഴും ക്ഷാമം നേരിടുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ദ്വീപ് രാഷ്‌ട്രമായ ശ്രീലങ്ക ഇപ്പോൾ കടന്നു പോകുന്നത്.
Comments