കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് ദിലീപിന്റെ സഹോദരൻ അനൂപൂം, സഹോദരി ഭർത്താവ് സുരാജും.ഏത് ദിവസവും ഹാജരാകാൻ തയ്യാറാണെന്ന് ഇരുവരും ക്രൈംബ്രാഞ്ചിനെ അറിയിച്ചു. സ്ഥലത്തില്ലാതിരുന്നതിനാലാണ് നോട്ടീസ് കൈപ്പറ്റാൻ കഴിയാതിരുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം. അതേസമയം കേസിൽ കാവ്യാ മാധവനെ ഉടനെ ചോദ്യം ചെയ്യില്ലെന്നാണ് സൂചന.
കേസിൽ ചോദ്യം ചെയ്യലിനായി നിരവധി തവണ നോട്ടീസ് നൽകിയിട്ടും അനുപൂം, സുരാജും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് തുടർ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഇത് അറിഞ്ഞ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവരും സന്നദ്ധത അറിയിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നിരവധി തവണ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ എത്തി നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു. ഇരുവരും സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യൽ ഉടനെ ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്.
അതേസമയം കാവ്യയെ പതുക്കെ ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിൽ ആണ് ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യയ്‌ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാകാതിരുന്ന കാവ്യ വീട്ടിൽവെച്ച് ചോദ്യം ചെയ്താൽ മതിയെന്നും വ്യക്തമാക്കിയിരുന്നു. സാങ്കേതിക തെളിവിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യേണ്ടതിനാൽ വീട്ടിൽവെച്ച് മൊഴിയെടുക്കുക സാദ്ധ്യമല്ലെന്നാണ് ഇതിനോട് ക്രൈംബ്രാഞ്ച് പ്രതികരിച്ചത്. ഇതിന് പുറമേ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യം. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ചോദ്യം ചെയ്യൽ നീളുന്നത്.
Comments