പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ എസ്ഡിപിഐ ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി. കൊലപാതകത്തിന് പോലീസ് സഹായം നൽകിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നതതല ഗൂഢാലോചനയ്‌ക്ക് ശേഷമാണ് അക്രമികൾ കൃത്യം നടത്തിയിരിക്കുന്നത്. അക്രമികൾക്ക് വിദേശ സഹായവും ലഭിച്ചിട്ടുണ്ട്. കൊലയ്‌ക്ക് മുൻപായി പോലീസ് പിക്കറ്റിംഗ് പിൻവലിച്ചിരുന്നു. ഇത് ദുരൂഹമാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ പ്രവർത്തകർ കൊലവിളി നടത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ഇത് അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നലെ ഉച്ചയോടെയാണ് മേലാമുറിയിലെ കടയിൽവെച്ച് ഒരു കൂട്ടം എസ്ഡിപിഐ തീവ്രവാദികൾ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ശ്രീനിവാസനെ വെട്ടിവീഴ്‌ത്തുകയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശരീരത്തിൽ 10 ഓളം ആഴമുള്ള വെട്ടുകളാണ് ഏറ്റിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 20 വരെ പാലക്കാട് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Comments