പാലക്കാട്: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ നടത്തിയ ആസൂത്രണം അതേ രൂപത്തിൽ പാലക്കാട് കൊലപാതകത്തിലും തെളിയുന്നു. മേലാമുറിയിൽ ശ്രീനിവാസ് കൃഷ്ണയെ കൊലപ്പെടുത്താൻ അക്രമികളെത്തിയ ബൈക്കുകളിൽ ഒന്നിന്റെ ഉടമ ഒരു സ്ത്രീയാണ്. വായ്പയെടുക്കാനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയതാണെന്നാണ് ഇവർ പറയുന്നത്. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ ആദ്യഘട്ട അന്വേഷണം.
ബൈക്കിന്റെ നമ്പർ ഉപയോഗിച്ചാണ് ഉടമയെ തിരിച്ചറിഞ്ഞത്. മൂന്ന് ബൈക്കുകളിലായി ആറ് പേർ എത്തിയാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കുകളുടെ പിന്നിൽ ഇരുന്ന മൂന്ന് പേർ ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ കൃത്യം നടത്തി മടങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നവർ വണ്ടികൾ സ്റ്റാർട്ടാക്കി റോഡിൽ കാത്തിരുന്നു. ആളുകൾ ഓടിയെത്തുന്നതിന് മുൻപ് കൃത്യം നടത്തി മൂന്നു പേരും കടയ്‌ക്ക് പുറത്തെത്തിയതോടെ ഇവരെയും കൊണ്ട് വണ്ടിയെടുത്ത് മേലാമുറി
ഭാഗത്തേക്ക് പോകുകയും ചെയ്തു.
കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന സൂചനയാണ് ഇത് തെളിയിക്കുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ ഈടായി വാങ്ങി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സംഘങ്ങൾക്കിടയിൽ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐയ്‌ക്കുമുള്ള സ്വാധീനം കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ആലപ്പുഴയിൽ രൺജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയ അക്രമികൾ ഉപയോഗിച്ചത് പുന്നപ്ര സ്വദേശിനിയായ വത്സല എന്ന വീട്ടമ്മയുടെ പേരിലെടുത്ത സിം കാർഡ് ആയിരുന്നു. പുന്നപ്ര സ്റ്റേഷനിൽ നിന്ന് പോലീസുകാർ വീട്ടിലെത്തിയപ്പോഴാണ് ഇതേക്കുറിച്ച് വീട്ടമ്മ അറിയുന്നത്. പഞ്ചായത്ത് അംഗമായ സുൽഫിക്കറിന്റെ കൈയ്യിൽ പുതിയ സിം കാർഡ് എടുക്കാൻ നൽകിയ തിരിച്ചറിയൽ രേഖ ഇയാളുടെയും പ്രദേശത്തെ മൊബൈൽ കടക്കാരനായ ബാദുഷയുടെയും അറിവോടെ തീവ്രവാദികളുടെ കൈയ്യിൽ എത്തുകയായിരുന്നു.
സമാനമായ സ്വഭാവമാണ് പാലക്കാട് കൊലപാതകത്തിലും വ്യക്തമാകുന്നത്. വായ്പയെടുക്കാൻ ഈട് നൽകിയ ബൈക്ക് എങ്ങനെ തീവ്രവാദികളുടെ കൈയ്യിലെത്തിയെന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഇത്തരത്തിൽ പണം നൽകുന്നവരും സാമൂഹ്യവിരുദ്ധ ശക്തികളുമായുളള ബന്ധം ഉൾപ്പെടെ പോലീസ് പരിശോധിക്കുമെന്നാണ് വിവരം.
Comments