പാറ്റ്‌ന: രാമനവമി ആഘോഷത്തിനിടെ കതിഹാറിലെ മസ്ജിദ് ഹിന്ദുആക്രമണങ്ങളിൽ നിന്നുസംരക്ഷിക്കാൻ മനുഷ്യചങ്ങല തീർത്തുവെന്ന ഇടതുലിബറലുകളുടെ ആരോപണത്തെ തള്ളി വിഎച്ച്പി. ആരും മസ്ജിദ് ആക്രമിക്കുന്നില്ല, രാമനവമി ഘോഷയാത്രയിൽ ഹിന്ദുക്കളെ സംരക്ഷിക്കാനാണ് കതിഹാറിൽ മനുഷ്യച്ചങ്ങലകൾ നിർമിച്ചതെന്നും ഇടതുപക്ഷ ലിബറലുകൾ അവകാശപ്പെടുന്നപോലെ പള്ളികൾ സംരക്ഷിക്കാനല്ലെന്നും വിഎച്ച്പിയും ബജ്റംഗ്ദളും വ്യക്തമാക്കി.
ബീഹാറിലെ കതിഹാറിൽ നിന്നുള്ള രാമനവമി ശോഭായാത്രയോടനുബന്ധിച്ച് സോഷ്യൽ മീഡിയ നെറ്റ്വർക്കുകളിൽ ഒരുഫോട്ടോ പ്രചരിച്ചിരുന്നു. ഈ ഫോട്ടോയെ ആധാരമാക്കി ജുമാമസ്ജിദിനെയും മുസ്ലീങ്ങളെയും ‘ഹിന്ദുത്വ’യിൽ നിന്ന് രക്ഷിക്കാൻ ഹിന്ദുക്കൾ നടത്തിയ മനുഷ്യച്ചങ്ങലയാണെന്ന അവകാശവാദവുമായി നിരവധി ആളുകൾ ഫോട്ടോ പങ്കിട്ടു.
സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, രാമനവമി ശോഭായാത്രയുടെ സംഘാടകർ പള്ളി സംരക്ഷിക്കാൻ മനുഷ്യച്ചങ്ങല കെട്ടിയെന്ന വാർത്ത നിഷേധിച്ചു. ഞങ്ങൾ ഒരിക്കലും പള്ളികളെയോ മുസ്ലീങ്ങളെയോ ആക്രമിക്കാറില്ല. ഞങ്ങൾ കതിഹാറിൽ സമാധാനപരമായി ജീവിക്കുന്നു. ഹിന്ദുക്കളെ ഏത് പ്രയാസങ്ങളിൽ നിന്നും രക്ഷിക്കാനാണ് മനുഷ്യച്ചങ്ങല രൂപീകരിച്ചതെന്നും വിഎച്ച്പി ബജ്‌റംഗദൾ നേതൃത്വം പ്രതികരിച്ചു.
എല്ലാ വർഷവും കതിഹാറിൽ ഭവ്യരാമനവമി ശോഭായാത്ര നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വർഷവും മുസ്ലീം ആധിപത്യ പ്രദേശങ്ങളിൽ എത്തുമ്പോൾ ചിലർ ശോഭായാത്രയിൽ അസ്വസ്ഥതയുണ്ടാക്കാൻ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തും. ശോഭായാത്രയിൽ പങ്കെടുക്കുന്ന ഓരോ ഭക്തരും ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ഞങ്ങൾ മനുഷ്യച്ചങ്ങല തീർത്തത്.
സോഷ്യൽ മീഡിയയിൽ ചിത്രം തെറ്റായി പ്രചരിപ്പിച്ചെന്നും ഇത് രാമഭക്തരെ കുറിച്ച് തെറ്റായ ധാരണ നൽകിയതായും വിഎച്ച്പി നേതാവ് പവൻ കുമാർ പൊദ്ദാർ പറഞ്ഞു. രാമഭക്തർ ഒരിക്കലും ഒരു മുസ്ലീമിനെയോ, പള്ളിയെയോ ആക്രമിക്കുന്നില്ല. ഞങ്ങൾ ഒരിക്കലും കതിഹാറിലെ മുസ്ലീങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. അതിനാൽ പള്ളി സംരക്ഷിക്കാൻ മനുഷ്യച്ചങ്ങലയുടെ ആവശ്യമില്ല. ഭക്തരെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ മാത്രമാണ് മനുഷ്യച്ചങ്ങല നിർമിച്ചത്.
ഞങ്ങൾ പള്ളി സംരക്ഷിക്കാൻ മനുഷ്യച്ചങ്ങല രൂപീകരിച്ചിട്ടില്ല. ഞങ്ങളുടെ ശോഭായാത്രയിൽ പങ്കെടുക്കുന്ന ഭക്തർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുത്, അതിനാൽ ഞങ്ങൾ മനുഷ്യച്ചങ്ങലയുണ്ടാക്കി ഘോഷയാത്ര നടത്തുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ മേധാവി റിതേഷ് ദുബെ പറഞ്ഞു.
ഏപ്രിൽ 10 ന് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും വിവിധ ഹൈന്ദവ സംഘടനകളും ചേർന്ന് ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള ശോഭായാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ ശോഭായാത്രയിൽ പങ്കെടുത്തു. ശോഭായാത്രയുടെ പാതയിൽ രണ്ട് മസ്ജിദുകൾ ഉണ്ടായിരുന്നു. എംജി റോഡിലെ ചിത്രമാണ് വൈറലായത്.
Comments