കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ പാക് സർക്കാരിന് താക്കീതുമായി താലിബാൻ ഭരണകൂടം. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും, അല്ലാത്തപക്ഷം അനന്തരഫലങ്ങൾ നേരിടാൻ പാകിസ്താൻ തയ്യാറായിരിക്കണമെന്നും അഫ്ഗാനിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ സഹമന്ത്രി സബിയുള്ള മുജാഹിദ് പറഞ്ഞു.
നയതന്ത്ര മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്‌നം പരിഹരിക്കാനാണ് അഫ്ഗാൻ പരമാവധി ശ്രമിക്കുന്നത്. എന്നാൽ അതിനിടയിലുള്ള ഇത്തരം പ്രവൃത്തികൾ പാകിസ്താനും, അഫ്ഗാനും തമ്മിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനിടയാക്കും. ഇത് ഇരു കൂട്ടർക്കും ദോഷം ചെയ്യുമെന്നും താലിബാന്റെ മുഖ്യ വക്താവ് കൂടിയായ സബിയുള്ള മുജാഹിദ് താക്കീത് നൽകി.
അഫ്ഗാനിലെ ഖോസ്ത, കുനാര പ്രവിശ്യകളിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 40ലധികം സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി താലിബാൻ ഭരണകൂടം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യ മന്ത്രാലയം പാകിസ്താനിലെ അഫ്ഗാൻ പ്രതിനിധിയായ അഹമ്മദ് ഖാനെ കാബൂളിൽ വിളിച്ചുവരുത്തുകയും ആക്രമണങ്ങൾ തടയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഖോസ്റ്റ് പ്രവിശ്യയിലെ സ്പുറ പ്രദേശത്താണ് പാക് വിമാനങ്ങൾ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 26 പാക് വിമാനങ്ങൾ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് സ്പുറയിൽ പതിച്ചതായാണ് വിവരം. സ്പുറയിലെ മിർപാർ, മന്ദേഹ്, ഷെയ്ദി, കൈ എന്നീ പ്രദേശങ്ങളാണ് ആക്രമിക്കപ്പെട്ടത്. എന്നാൽ അക്രമം നടത്തിയിട്ടില്ലെന്നാണ് കാബൂളിലെ പാക് എംബസി പറയുന്നത്. വടക്കൻ വസീറിസ്ഥാനിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് വ്യോമാക്രമണം.
Comments