പാലക്കാട്: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് കളക്ട്രേറ്റിൽ ചേർന്ന സർവ്വകക്ഷിയോഗം ബിജെപി ബഹിഷ്‌കരിച്ചു. യോഗം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. കൊലയാളികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
സഞ്ജിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പരിപൂർണ ഉത്തരവാദിത്വം പോലീസിനാണ്. അക്രമണം നടക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊലപാതകം നടന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ഇത് വെറുമൊരു പ്രഹസന യോഗമാണ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു.
ഇവിടെ രണ്ട് തരത്തിലുള്ള നീതിയാണ്. സഞ്ജിത്തിനെ വധിച്ച സമയത്ത് സമാധനത്തിനായി ആരും മുറവിളി കൂട്ടിയില്ല. പ്രധാനപ്പെട്ട ജനപ്രതിനിധികൾ പോലും ഇതിൽ അപലപിച്ചില്ല. ബിജെപി സമാധാനത്തിന്റെ പാതയിൽ തന്നെയാണ്, അത് പഠിപ്പിക്കാൻ ആരും വരണ്ട. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്‌ട്രീയപ്രസ്ഥാനമാണ് ബിജെപി. അതിനാൽ സമാധാനം തകർക്കുന്ന ഒരു നിലപാടും പാർട്ടി സ്വീകരിക്കില്ല. ബിജെപിയും സംഘപരിവാർ സംഘടനകളും സംസ്ഥാനത്തിന്റെ സമാധാനം തകർക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടുമില്ല, ഭാവിയിൽ സ്വീകരിക്കുകയുമില്ലെന്ന് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ് വ്യക്തമാക്കി.
Comments