കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയ നിർണായക ശബ്ദരേഖ പുറത്ത്. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. കോടതിയിൽ എങ്ങനെ മൊഴി നൽകണമെന്ന് അനൂപിനെ പഠിപ്പിക്കുന്നതാണ് ശബ്ദരേഖ.
ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ മദ്യപിക്കാറുണ്ടെന്ന് മൊഴി നൽകണമെന്നാണ് അഭിഭാഷകൻ അനൂപിനോട് പറഞ്ഞത്. മഞ്ജു മദ്യപിക്കാറുണ്ടോയെന്ന് അഭിഭാഷകൻ ചോദിക്കുമ്പോൾ തനിക്ക് അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് അനൂപ് പറഞ്ഞത്. എന്നാൽ മഞ്ജു മദ്യപിക്കുമെന്ന് കോടതിയിൽ മൊഴി നൽകാൻ അഭിഭാഷകൻ പറഞ്ഞു.
വീട്ടിൽനിന്ന് പോകുന്നതിന് മുമ്പ് മഞ്ജു സ്ഥിരം മദ്യപിക്കാറുണ്ടെന്ന് കോടതിയിൽ പറയണം എന്ന് അഭിഭാഷകൻ പറഞ്ഞു. പലവട്ടം മദ്യപിച്ച് വീട്ടിൽ വന്നിട്ടുണ്ടെന്ന് മൊഴി നൽകണം. വീട്ടിൽ എല്ലാവർക്കും അത് അറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചപ്പോൾ എല്ലാം നോക്കാമെന്നാണ് ചേട്ടൻ പറഞ്ഞത്. ഇത് സംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മിൽ ഞങ്ങളുടെ മുന്നിൽവെച്ച് തർക്കമുണ്ടായിട്ടില്ലെന്നും പറയണം. പത്തുവർഷത്തിൽ കൂടുതലായിട്ട് ചേട്ടൻ മദ്യം തൊടാറില്ലെന്നും പറയണമെന്ന് അഭിഭാഷകൻ അനൂപിന് നിർദ്ദേശം നൽകി.
ദിലീപിന് ശത്രുക്കൾ ഉണ്ട് എന്ന് കോടതിയിൽ പറയണം. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്നും പറയണം. ഗുരുവായൂരിലെ ഡാൻസ് പ്രോഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണമെന്ന് ശബ്ദരേഖയിൽ അഭിഭാഷകൻ നിർദ്ദേശം നൽകുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു എന്ന വാദത്തിന് നൽകേണ്ട മൊഴിയും പഠിപ്പിച്ച് കൊടുക്കുന്നുണ്ട്. സംഭവം നടന്ന ദിവസം ദിലീപിന് പനിയും തൊണ്ടവേദനയും ചുമയും ഉണ്ടായിരുന്നു. ദിലീപിനെ ആശുപത്രിയിൽ പോയി കാണുകയായിരുന്നു പതിവ്. ഇനി എന്തെങ്കിലും ചോദിച്ചാൽ ചോദ്യം മനസിലായില്ലെന്ന് പറഞ്ഞാൽ മതി എന്നാണ് അഭിഭാഷകൻ അനൂപിനോട് പറയുന്നത്. കേസിലെ പ്രോസിക്യൂഷൻ സാക്ഷിയാണ് അനൂപ്.















