ന്യൂഡൽഹി: ലഷ്‌കർ ഇ ത്വയ്ബയുടെ കമാൻഡറിൽ ഒരാളായ ഷേഖ് സജാദിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ശ്രീനഗറിലെ മാദ്ധ്യമപ്രവർത്തകനായ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷേഖ് സജാദ്. യുഎപിഎ നിയമപ്രകാരമാണ് ഭീകരനായി മുദ്രകുത്തിയത്. ഷേഖ് സജാദിനെതിരെ കുരുക്ക് മുറുക്കുകയാണ് അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
ജമ്മുകശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് ഭീകരതയുടെ പാതയിലേക്ക് കൊണ്ടുവരികയാണ് ഷേഖ് സജാദ് ചെയ്യുന്നത്. ഇതിന് പുറമെ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ കേസിലും ആയുധങ്ങൾ പിടിച്ചെടുത്ത കേസിലും ഇയാൾ ഒളിവിലായിരുന്നു. തീവ്രവാദ ഫണ്ടിംഗ് കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നു. 2018ലാണ് ഷുജാത് ബുഖാരിയേയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ രണ്ട് പോലീസുകാരേയും ഷേഖ് സജാദ് കൊലപ്പെടുത്തുന്നത്.
സജാദിന് പുറമെ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് കമാൻഡർ ആഷിഖ് അഹമ്മദ് നെങ്ക്രുവിനേയുംആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. കാശ്മീരിലെ പുൽവാമ സ്വദേശിയായ ഇയാൾ പാകിസ്താനിൽ പരിശീലനം ലഭിച്ച ഭീകരരെ അതിർത്തിവഴി ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിൽ സജീവമാണ്. ഭീകരർക്ക് ആയുധങ്ങളെത്തിക്കുന്നതിലും ഇയാൾക്ക് പങ്കുണ്ട്.
2013ൽ പുൽവാമയിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിലും 2020ൽ നടന്ന മറ്റൊരു ആക്രമണത്തിലും ഇയാൾ പങ്കെടുത്തിരുന്നു. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏപ്രിൽ 12 ന് ജയ്ഷെ മുഹമ്മദിന്റെ അലി കാഷിഫ് ജാനിനെയും മൊഹിയുദ്ദീൻ ഔറംഗസേബ് ആലംഗീറിനെയും യുഎപിഎ നിയമ പ്രകാരം ഭീകരരായി പ്രഖ്യാപിച്ചിരുന്നു. പത്താൻകോട്ട് എയർഫോഴ്സ് സ്റ്റേഷനിൽ നടന്ന ഭീകരാക്രമണത്തിന്റേയും പുൽവാമ ആക്രമണത്തിന്റേയും സൂത്രധാരന്മാരായിരുന്നു ഇരുവരും.















