ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ മാൽവ മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട നാല് ഭീകരരിൽ ലക്ഷകർ ഇ തൊയ്ബയുടെ കമാൻഡറായ യൂസഫ് കാന്ത്രൂവും ഉൾപ്പെട്ടിട്ടുണ്ട്.2020ൽ ബിഡിസി ചെയർമാൻ ആയിരുന്ന സർദാർ ഭൂപേന്ദർ സിംഗിനെ കൊലപ്പെടുത്തിയ ഭീകരനാണ് യൂസഫ് കാന്ത്രൂ.ഇന്നലെ പുലർച്ചയോടെയാണ് ബാരാമുള്ളയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഏറ്റുമുട്ടലിൽ നാല് സൈനികർക്കും ഒരു പോലീസുകാരനും പരിക്കേറ്റു.ഏപ്രിൽ 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീർ സന്ദർശിക്കാനിരിക്കെയാണ് ജമ്മുകശ്മീരിൽ തുടരെ ഭീകരാക്രമണമുണ്ടാകുന്നത്.
ഇന്ന് രാവിലെ ജലാലാബാദ് സുൻജ് വാൻ മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. നാല് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. രണ്ട് ജെയ്ഷ മുഹമ്മദ് ഭീകരാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഭീകരർ ഒളിച്ചിരുന്ന വീട്ടിൽ നിന്ന് റൈഫിളുകളും മാഗസിനും കണ്ടെത്തി.
ജമ്മുകശ്മീർ പോലീസും സിആർപിഎഫും സംയുക്തമായിട്ടാണ് ഓപ്പറേഷൻ ആരംഭിച്ചത്. സുൻജ് വാൻ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സംയുക്തസേന നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഭീകരാക്രമണം ഉണ്ടായത്.
Comments