മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്‌ട്ര മുൻ മന്ത്രി നവാബ് മാലിക്കിന് തിരിച്ചടി. നവാബ് മാലിക്കിന് ഇടക്കാല ജാമ്യം നിഷേധിച്ച കീഴ്‌ക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള മുംബൈ ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് മുൻ മന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.
1999 – 2005 കാലത്ത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് കള്ളപ്പണം വെളിപ്പിക്കാൻ കൂട്ടു നിന്ന കുറ്റത്തിനാണ് നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. 1999 ൽ ഉണ്ടായ സംഭവത്തിൽ 2022 ൽ എങ്ങനെയാണ് തന്നെ അറസ്റ്റ് ചെയ്യുകയെന്നും, ഇതിന് കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നവാബ് മാലിക്ക് വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യം അനുവദിച്ച് അന്വേഷണത്തിൽ ഇടപെടാൻ തയ്യാറല്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഈവർഷം ഫെബ്രുവരി 23 നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തത്. ദാവൂദ് ഇബ്രാഹിമുമായി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയായിരുന്നു. ഇതിലാണ് കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നതായി ഇഡി കണ്ടെത്തിയത്. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് ശക്തമായ പ്രതിഷേധത്തെ തുടർന്ന് നവാബ് മാലിക്ക് മന്ത്രിസ്ഥാനവും രാജിവെച്ചിരുന്നു.
Comments