തിരുവനന്തപുരം : ചിന്ത ജെറോമിനെ ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത്. പകരക്കാരനായി മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ വി.വസിഫിനെ പ്രസിഡന്റാക്കാനാണ് നീക്കം. വി.കെ.സനോജ് സെക്രട്ടറിയായി തുടരും.
യുവജന കമ്മീഷൻ ചെയർ പേഴ്‌സണും സി പി എം സംസ്ഥാന സമിതി അംഗവുമായ ചിന്ത ജെറോമിനെ ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റാക്കാനാണ് സി പി എമ്മിൽ ചർച്ചകൾ നടക്കുന്നത്. എന്നാൽ ഇതിനെ അട്ടിമറിച്ച് മന്ത്രിയും ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ വി. വസീഫിനെ പ്രസിഡന്റാക്കാനാണ് നേതൃത്വത്തിന്റെ നീക്കം. നിലവിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വസീഫീനെ പ്രസിഡന്റാക്കുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തെ ഒപ്പം നിർത്താനാവുമെന്നാണ് ഇവരുടെ പക്ഷം.
നിലവിൽ രണ്ട് സ്ഥാനങ്ങൾ വഹിക്കുന്ന ചിന്തയ്‌ക്ക് പ്രസിഡന്റ് സ്ഥാനം കൂടി നൽകിയാൽ അത് അനാവശ്യ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം വിമർശനത്തിന് ഇടയാക്കുമെന്നാണ് വസീഫിന് വേണ്ടി വാദിക്കുന്നവർ മുന്നോട്ട് വയ്‌ക്കുന്നത്. കോഴിക്കോട് ഇ.പി.ജയരാജന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നേതാക്കൾ ഈ കാര്യം വിശദീകരിക്കുകയും ചെയ്തു. അടുത്ത ദിവസം പത്തനംതിട്ടയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ റിയാസിന്റെ വിശ്വസ്തനായ വസീഫിനാവും നറുക്ക് വീഴുക . പിണറായി പക്ഷം എതിര് നിൽക്കാത്തതും ഗുണകരമാവും.















