പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അഷറഫ്, അഷ്ഫാക്ക് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെയാണ് ഇവർ പിടിയിലായത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ശ്രീനിവാസൻ കൊലപാതകത്തിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി. അതേസമയം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആരെയും ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഇതിനിടെ അറസ്റ്റിലായ പ്രതികളെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവരെ ശംഖുവാരത്തെ മസ്ജിദിലും പരിസരപ്രദേശങ്ങളിലും എത്തിച്ചായിരുന്നു പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്നും പ്രതികളുടേതെന്ന് കരുതുന്ന മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. ശംഖുവാരത്തെ പോപ്പുലർഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മസ്ജിദിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്.
അതേസമയം പാലക്കാട് നിരോധനാജ്ഞ തുടരുകയാണ്. ഏപ്രിൽ 24 വരെയാണ് നിയന്ത്രണങ്ങൾ. കഴിഞ്ഞ 16നായിരുന്നു ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്നേദിവസം ഉച്ചയോടെയായിരുന്നു ശ്രീനിവാസൻ കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Comments