മുംബൈ: സഞ്ജു സാംസണിന്റെ രാജസ്ഥാൻ മുന്നിൽ വെച്ച 222 ലക്ഷ്യം നേടാനാകാതെ ഡൽഹി ക്യാപ്പിറ്റൽസ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 207ൽ വീണു. നായകൻ ഋഷഭ് പന്തിന്റെ(44) പ്രകടനമാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. അവസാന ഓവറിൽ ജയിക്കാൻ വേണ്ട 36 റൺസിനായി പവൽ(36) അടുപ്പിച്ച് മൂന്ന് സിക്‌സറുകൾ പറത്തിയെ ങ്കിലും അവസാന മൂന്ന് പന്തുകൾ നിർണ്ണായകമായി. അവസാന പന്തിൽ വിക്കറ്റ് നഷ്ടമായ തോടെ ജയം 15 റൺസിന് രാജസ്ഥാന്റെ കയ്യിലായി. ജയത്തോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ മുന്നിലെത്തി.
മുൻ മത്സരങ്ങളിൽ മികച്ച ഫോമിലായിരുന്ന ഡേവിഡ് വാർണർ(28), പൃഥ്വി ഷാ(37) സർഫറാസ് ഖാൻ(1) എന്നിവരെ നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയ്‌ക്കാണ് ആദ്യവിക്കറ്റ് ലഭിച്ചത്. ഡേവിഡ് വാർണറെ സഞ്ജു വിക്കറ്റിന് പിന്നിൽ ക്യാച്ചിലൂടെ പുറത്താക്കി. പുറകേയെത്തിയ സർഫറാസ് ഖാൻ നിലയുറപ്പിക്കും മുന്നേ ഒരു റണ്ണിന് പ്രസിദ്ധ് കൃഷ്ണയുടെ തന്നെ പന്തിൽ അശ്വിന് ക്യാച്ച് നൽകി മടങ്ങി. ഒരറ്റത്ത് മികച്ച സ്‌ട്രോക്കുകൾ കളിച്ച പൃഥ്വി ഷായെ അശ്വിന്റെ ഓവറിൽ മികച്ച ക്യാച്ചിലൂടെ ബോൾട്ട് പുറത്താക്കി.
നായകന്റെ ഉത്തരവാദിത്തത്തോടെ ഒരറ്റത്ത് ഋഷഭ് പന്ത് ബാറ്റ് ചെയ്‌തെങ്കിലും 44ൽ വീണു. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ദേവ്ദത്ത് പടിക്കലാണ് നിർണ്ണായ ക്യാച്ച് എടുത്തത്. അതേ ഓവറിൽ ചാഹലിന്റെ കയ്യിൽ നിന്നും ക്യാച്ച് നഷ്ടപ്പെട്ട് ലൈഫ് കിട്ടിയ പന്ത് പക്ഷെ രണ്ടു പന്തുകൾക്ക് ശേഷം പുറത്തായതോടെ പ്രധാനപ്പെട്ട ബാറ്റർമാർ പവലിയനിലേക്ക് മടങ്ങി. ഒരറ്റത്ത് ലളിത് യാദവ് (37) നിന്നെങ്കിലും അക്‌സർപട്ടേൽ(1) ചാഹലിന്റെ പന്തിൽ ബൗൾഡായി. അനാവശ്യ റൺസിനായി ഓടി ശാർദ്ദൂൽ ഠാക്കൂർ(10) റൺസിന് റണൗട്ടായത് നിർണ്ണായകമായി. 19-ാം ഓവറിൽ മൂന്നാമത്തെ പന്തിൽ ലളിത് പ്രസിദ്ധ്കൃഷ്ണയുടെ പന്തിൽ സഞ്ജു ക്യാച്ചെടുത്തു പുറത്തായതോടെ പ്രധാന ബാറ്റർമാരെല്ലാം മടങ്ങിയ അവസ്ഥയിലായി.
മക്കോയിയുടെ അവസാന ഓവറുകൾ നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പവൽ മൂന്ന് സിക്‌സർ പറത്തിയ ഓവറിൽ നോബോൾ വിവാദം ഉയർത്തി ഡൽഹി താരങ്ങൾ കളത്തിലിറങ്ങിയത് വിവാദമായി. ഇതിനിടെ രണ്ടു പന്തുകളിൽ റൺസെടുക്കാതെ വിഷമിച്ച പവലിനെ അവസാന പന്തിൽ സഞ്ജു പിടിച്ച് പുറത്താക്കി.















