ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ സമാജ്‌വാദി പാർട്ടി എംഎൽഎ ഷാസിൽ ഇസ്ലാമിന് തിരിച്ചടി. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് എംഎൽഎ സമർപ്പിച്ച അപേക്ഷ കോടതി തള്ളി. ഇതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് യുപി പോലീസ് കടക്കും.
ജില്ലാ സെഷൻസ് കോടതിയാണ് എംഎൽഎയുടെ ജാമ്യ ഹർജി നിരസിച്ചത്. യോഗി ആദിത്യനാഥിനെതിരെ ഗൂഢാലോചന നടത്തിയെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് കോടതി നടപടി. ഭോജിപുരയിൽ നിന്നുള്ള എംഎൽഎയാണ് ഷാസിൽ ഇസ്ലാം.
ഏപ്രിൽ ഒന്നിനാണ് ഇസ്ലാം യോഗി ആദിത്യനാഥിനെതിരെ ഭീഷണിയുമായി രംഗത്ത് വന്നത്. വിജയിച്ച എംഎൽഎമാരുടെ ആഘോഷപരിപാടിയ്‌ക്കിടെ സംസാരിക്കുന്നതിനിടെയായിരുന്നു ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ. യോഗിയുടെ നാവിൽ നിന്നും പാർട്ടിയ്‌ക്കെതിരെ എന്തെങ്കിലുമൊരു പരാമർശം ഉയർന്നാൽ തങ്ങളുടെ തോക്കിൽ നിന്നും വെടിയുണ്ടകളാകും പുറത്തുവരികയെന്നായിരുന്നു ഇസ്ലാം പറഞ്ഞത്. സംഭവത്തിൽ ബിജെപി പ്രവർത്തകർ നൽകിയ പരാതിയിൽ ഇസ്ലാമിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
Comments