ന്യൂഡൽഹി : നിർബന്ധിത മതപരിവർത്തനത്തിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയിൽ മതപരിവർത്തനം വർദ്ധിക്കുകയാണെന്നും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തെ ലക്ഷ്യം വെച്ചാണ് ഇത് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ കണ്ടെത്തിയാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഭീകര സംഘടനയായി പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതപരിവർത്തനങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നത് പോപ്പുലർ ഫ്രണ്ട് ആണ്. കേന്ദ്ര സർക്കാർ ഈ സംഘടനയെ പൂർണമായും നിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട ജനങ്ങളെ ലക്ഷ്യം വെച്ചാണ് മതപരിവർത്തന സംഘങ്ങൾ പ്രവർത്തിക്കുന്നത്. ജോലിയും വീടും പണവും വാഗ്ദാനം ചെയതാണ് ഇവരെ മതംമാറ്റുന്നത്. പോർച്ചുഗീസ് ഭരണകാലത്തും ഗോവയിലെ സംസ്‌കാരം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇനിയും അത് അനുവദിക്കാനാവില്ല. ഓരോ ഗ്രാമത്തിലും ക്ഷേത്രങ്ങൾ വേണമെന്നും ഈ ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭാവി തലമുറയ്‌ക്ക് പറഞ്ഞുകൊടുക്കണമെന്നും സാവന്ത് പറഞ്ഞു.
Comments