ബംഗളൂരു : മസ്ജിദുകളിലെ അസാൻ (വാങ്ക് വിളി) പ്രാർത്ഥനയ്‌ക്കായി നിയമം കൊണ്ടുവരാൻ ഒരുങ്ങി കർണാടക സർക്കാർ. അസാൻ പ്രാർത്ഥനയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന പൊതുജനാഭിപ്രായത്തെ തുടർന്നാണ് നടപടി. എല്ലാ മസ്ജിദ് കമ്മിറ്റികളും ഈ നിയമം കർശനമായി പാലിക്കണമെന്നും, അല്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
ഇടവേളകളിൽ മസ്ജിദുകളിലെ ഉച്ചഭാഷിണികളിലൂടെ ചൊല്ലുന്ന പ്രാർത്ഥനയാണ് അസാൻ. മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിക്കണമെന്നാണ് ഹിന്ദു സംഘടനകളുടെയും, പൊതുജനങ്ങളുടെയും ആവശ്യം. ഇതിനിടെ കഴിഞ്ഞ ദിവസം അസാനിൽ നിന്നും സ്വാതന്ത്ര്യം എന്ന പേരിൽ ശ്രീ രാമ സേന നേതാവ് പ്രമോദ് മുത്താലിക്കിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ക്യാമ്പെയ്ൻ ഉയർന്നുവന്നിരുന്നു. ഇതോടെയാണ് നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.
അസാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സൗഹൃദപരമായി പരിഹരിക്കുന്നതിനായി പോലീസ് സ്‌റ്റേഷൻ തലത്തിൽ സമാധാന കമ്മിറ്റികൾ ചേർന്നുവരികയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. എല്ലാവരും നിയമങ്ങൾ പിന്തുടരണം. അസാനുമായി ബന്ധപ്പെട്ട് നിലവിൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സർക്കുലറും നിലനിൽക്കുന്നു. ഉച്ചഭാഷിണിയുടെ ശബ്ദത്തിന്റെ തോതുമായി ബന്ധപ്പെട്ടാണ് കോടതി വിധി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നേരത്തെ തന്നെ പോലീസ് പുറത്തുവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments