തൃശൂർ: കയറ്റിറക്ക് കൂലി ആവശ്യപ്പെട്ട് യുവാവിനെ സിഐടിയു ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. ഓൺലൈനായി ബുക്ക് ചെയ്ത് വരുത്തിയ പുല്ലുവെട്ട് യന്ത്രത്തിന്റെ പാഴ്സൽ കൊണ്ടുപോകാൻ എത്തിയപ്പോഴായിരുന്നു കയറ്റിറക്ക് കൂലി ആവശ്യപ്പെട്ടുളള ഭീഷണി.. തൃശൂർ കുരിയച്ചിറയിലാണ് സംഭവം.
പുല്ലുവെട്ട് യന്ത്രത്തിന് 65 കിലോ ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഒറ്റയ്ക്ക് കാറിൽ കയറ്റി കൊണ്ടുപോകാനാണ് മുണ്ടക്കിക്കോട് സ്വദേശി ജിതിൻ എത്തിയത്. കാർഷിക ആവശ്യത്തിനായി ഓർഡർ ചെയ്ത് വരുത്തിയ യന്ത്രത്തെ ഉരുട്ടി കാറിൽ കയറ്റാൻ കഴിയുമായിരുന്നുവെന്ന് ജിതിൻ പറയുന്നു.
എന്നാൽ ഇതിന് കയറ്റിറക്ക് കൂലി വേണമെന്ന് സിഐടിയു പ്രവർത്തകർ ആവശ്യപ്പെട്ടു. ജിതിൻ വിസമ്മതിച്ചതിനെ തുടർന്ന് ഭീഷണിപ്പെടുത്തി. ധൈര്യമുണ്ടെങ്കിൽ യന്ത്രം ഇവിടെ നിന്ന് കൊണ്ടുപോകൂവെന്ന് സിഐടിയു പറഞ്ഞതായി ജിതിൻ ആരോപിക്കുന്നു.
ഇതോടെ യന്ത്രം കൊണ്ടുപോകാൻ മൂന്ന് മണിക്കൂറുകളോളം ജിതിന് കാത്തുനിൽക്കേണ്ടി വന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് പ്രശ്നം പരിഹരിച്ച് യന്ത്രം കൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കിയത്.
Comments