ന്യൂഡൽഹി: കേരളത്തിന്റെ മരുമകളായി ഇവിടെയെത്തിയ അസം സ്വദേശിനിക്ക് വീട് വെച്ചു നൽകിയ സുരേഷ് ഗോപിക്ക് അസം മുഖ്യമന്ത്രിയുടെ സ്‌നേഹ സമ്മാനം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരിട്ടി നഗരസഭയിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ച അസം സ്വദേശിനി മുൻമി ഗഗോയിക്കും കുടുംബത്തിനുമാണ് സുരേഷ് ഗോപി വീട് വെച്ചു നൽകിയത്.
വീടിന്റെ പാലുകാച്ചിനെത്തിയ സുരേഷ് ഗോപിക്ക് മുൻമി പരമ്പരാഗത അസം ഷാൾ സമ്മാനമായി നൽകിയിരുന്നു. ഇത് ധരിച്ചുളള ചിത്രങ്ങളും കഴിഞ്ഞ ദിവസം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ചടങ്ങിന് ശേഷം അദ്ദേഹം ഡൽഹിയിലെത്തിയതും ഈ ഷാൾ കഴുത്തിലണിഞ്ഞായിരുന്നു. എന്നാൽ ഡൽഹിയിലെ വസതിയിലെത്തിയ തന്നെ കാത്ത് അസം മുഖ്യമന്ത്രിയുടെ വകയായി മധുരപലഹാരങ്ങളടങ്ങിയ ബോക്‌സും മറ്റൊരു ഷാളും ഉണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. രണ്ട് ഷാളുകളും അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ സർപ്രൈസ് സമ്മാനങ്ങൾ തനിക്ക് വലിയ സന്തോഷമാണ് നൽകിയതെന്ന് സുരേഷ് ഗോപി കുറിച്ചു. വാക്കുകളെക്കാൾ അതീതമാണ് സമ്മാനത്തിന്റെ മൂല്യമെന്നും അദ്ദേഹം കുറിച്ചു.
ചോർന്നൊലിക്കുന്ന ഒറ്റമുറി വാടക വീട്ടിലാണ് മുൻമി താമസിച്ചിരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ഇത് വാർത്തകളിലൂടെ അറിഞ്ഞ സുരേഷ് ഗോപി എം.പി മുൻമിക്ക് വീട് നിർമ്മിച്ച് നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. സ്വന്തമായി സ്ഥലമില്ലാതിരുന്ന മുൻമിക്ക് പ്രദേശവാസിയായ ഡോക്ടർ പി. സലീം ആണ് സൗജന്യമായി സ്ഥലം നൽകിയത്. തുടർന്നാണ് വീട് യാഥാർത്ഥ്യമായത്.
Comments