കൊളംബോ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട് (ഐഎംഎഫ്) അറിയിച്ചു. സാമ്പത്തികമായി വളരെ അധികം കഷ്ടതകൾ നേരിടുന്നതിനാൽ, പ്രതിസന്ധി ലഘൂകരിക്കാൻ അടിയന്തര സഹായ പാക്കേജ് ശ്രീലങ്കയ്‌ക്കായി തയ്യാറാക്കുമെന്ന് ലോക ബാങ്കും വ്യക്തമാക്കി. കടാശ്വാസം തേടി ഐഎംഎഫുമായുള്ള ചർച്ചയ്‌ക്ക് ലങ്കൻ ധനമന്ത്രി ഇപ്പോൾ വാഷിംഗ്ടണിലാണ്.
വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ശ്രീലങ്കയ്‌ക്ക് കുറഞ്ഞത് നാല് ബില്യൺ യുഎസ് ഡോളറെങ്കിലും ആവശ്യമാണ്. സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ഐഎംഎഫ്, ലോക ബാങ്ക്, ഇന്ത്യ എന്നിവയുടെ പ്രതിനിധികളുമായി ശ്രീലങ്കയുടെ ധനമന്ത്രി അലി സബ്രി കൂടിക്കാഴ്ച നടത്തുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഹായത്തിനായി ചൈന, ജപ്പാൻ, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയെയും ശ്രീലങ്ക സമീപിച്ചിട്ടുണ്ട്.
അവശ്യ മരുന്നുകൾ വാങ്ങുന്നതിന് അടിയന്തര സഹായമായി 10 മില്യൺ ഡോളർ ലോക ബാങ്ക് ശ്രീലങ്കയ്‌ക്ക് അനുവദിച്ചിട്ടുണ്ട്. കൂടാതെ, 500 മില്യൺ ഡോളറിന്റെ സഹായം ലോക ബാങ്കിന്റെ പരിഗണനയിലാണെന്നും ശ്രീലങ്കൻ ധനകാര്യമന്ത്രി അറിയിച്ചു. ഈ പണം മരുന്നുകൾ, കുട്ടികൾക്കുള്ള ഭക്ഷണം, ദരിദ്രർക്കുള്ള സഹായം എന്നിവയ്‌ക്കായി ഉപയോഗപ്പെടുത്തണമെന്ന് ലോക ബാങ്ക് അറിയിച്ചു.
ഇന്ധന ഇറക്കുമതിയ്‌ക്കായി ഇന്ത്യ 50 കോടി ഡോളറിന്റെ വായ്പ കൂടി ശ്രീലങ്കയ്‌ക്ക് അനുവദിച്ചു. മറ്റൊരു 100 കോടി ഡോളറിന്റെ വായ്പ കൂടി അനുവദിക്കുമെന്നാണ് പ്രതീപക്ഷയെന്ന് ധനമന്ത്രി അലി സബ്രി പറഞ്ഞു. അതേസമയം, സാമ്പത്തിക പ്രതിസന്ധിയ്‌ക്കൊപ്പം രാഷ്‌ട്രീയ പ്രതിസന്ധിയും ശ്രീലങ്കയിൽ വർദ്ധിച്ചു വരികയാണ്. പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ തെരുവുകളിൽ പ്രതിഷേധിക്കുകയാണ്.
Comments