തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ഒരു കാര്യം പറഞ്ഞാൽ ചെയ്യുമെന്ന് കേന്ദ്രസർക്കാരിന് വിശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. കെ റെയിലുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് കോടിയേരിയുടെ അഭിപ്രായം.
കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം ഗതാഗത കുരുക്കാണ്. ദേശീയ പാതാ വികസനം പൂർത്തിയാകുന്നതോടെ ഇതിന് വലിയ മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ ഇതുപോര എന്ന് കണ്ടാണ് സർക്കാർ കെ റെയിൽ ആവിഷ്‌കരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
പദ്ധതി യാഥാർത്ഥ്യമാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുമ്പോൾ യുഡിഎഫും ബിജെപിയും എതിർക്കുകയാണ്. യുഡിഎഫ് അധികാരത്തിൽ ഉള്ളപ്പോഴാണ് ഹൈസ്പീഡ് റെയിൽ കൊണ്ടുവന്നത്. അന്ന് പ്രതിപക്ഷം അത് അംഗീകരിച്ചു. ഭരിക്കുന്നത് ആരാണെന്ന് നോക്കിയല്ല വികസന പ്രവർത്തനത്തിൽ തീരുമാനമെടുക്കേണ്ടതെന്നും എൽഡിഎഫാണോ ഭരിക്കുന്നത് എന്നാൽ ഒരു വികസനവും വേണ്ട എന്നാണ് അവർ ഉദ്ദേശിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഓരോ പദ്ധതികളും എതിർപ്പുകൾക്ക് മുന്നിൽ കീഴടങ്ങിയിരുന്നെങ്കിൽ ഈ പദ്ധതികളൊന്നും വരുമായിരുന്നില്ല. അതുകൊണ്ട് എതിർപ്പുകൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങില്ല. കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനം മുൻനിർത്തിയാണ് നിരവധി പദ്ധതികൾ സർക്കാർ ഏറ്റെടുത്തതെന്നും കോടിയേരി അവകാശപ്പെട്ടു.
Comments