പിതാവില്ലാതെ കുഞ്ഞുങ്ങൾ സാധ്യമാണോ..
കഴിയുമെന്നാണ് ഇപ്പോൾ ചൈന പറയുന്നത്. തങ്ങളുടെ പരീക്ഷണം വിജയമായി കഴിഞ്ഞുവെന്നും ചൈന അവകാശപ്പെടുന്നുണ്ട്.. എന്തായിരുന്നു ആ പരീക്ഷണമെന്നും ഗവേഷണത്തിന്റെ വിശദാംശങ്ങളും നോക്കാം..
ഭാവിയിൽ പിതാവില്ലാതെ കുട്ടികൾ സാധ്യമാകുമെന്നാണ് ചൈന പരീക്ഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിച്ചാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ പരീക്ഷണം വിജയം നേടിയത്. ചൈനയിലെ ലബോറട്ടറിയിലയിരുന്നു പരീക്ഷണം. പ്രൊസീഡിങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേണലിൽ ചൈനീസ് ഗവേഷകരുടെ ശാസ്ത്ര നേട്ടത്തിന്റെ ഗവേഷണം പൂർണമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാധാരണ ഗതിയിൽ പക്ഷികളും മൃഗങ്ങളും പാമ്പുകളുമെല്ലാം പിതാവിന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുണ്ട്. ആൺ ബീജങ്ങളില്ലാതെ അണ്ഡം ഭ്രൂണമാകുന്ന ഈ പ്രക്രിയയെ പാത്തെനോജെനെസിസ് എന്നാണ് വിളിക്കുക. സാധാരണ ചെറു ജീവജാലങ്ങളായ ഉറുമ്പ്, കടന്നൽ, തേനീച്ച എന്നിവയിലെല്ലാം ഇതുവഴി കുട്ടികളെ ഉൽപാദിപ്പിക്കുന്നത് കണ്ടുവരുന്നുണ്ട്. എന്നാൽ സസ്തനികളിൽ ഇത് സാധ്യമായിരുന്നില്ല. അപ്പോഴാണ് സസ്തനികളിലും സമാനമായ രീതിയിൽ പിതാവില്ലാതെ കുട്ടികളെ ജനിപ്പിക്കാൻ ചൈനീസ് ശാസ്ത്രജ്ഞർ ശ്രമിച്ചത്. ഒടുവിൽ ഷാങ്ഹോയ് ജിയാവോ തോങ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണം വിജയകരമായി.
എലിയുടെ വളർച്ചയെത്തിയ അണ്ഡത്തിൽ, ബീജം വഴി മാറ്റം ഉണ്ടാക്കാവുന്ന ഏഴ് മേഖലകളിലെ ജനിതക രേഖകളിൽ ഇതിനായി മാറ്റം വരുത്തി. ഇത്തരത്തിൽ മാറ്റിയെടുത്ത അണ്ഡം പെൺ എലികളിൽ നിക്ഷേപിച്ചു. ഈ പെൺ എലി സ്വാഭാവികമായ ഗർഭാവസ്ഥകളിലൂടെ കടന്നു പോവുകയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തതോടെയാണ് പരീക്ഷണം വിജയിച്ചത്. എന്നാൽ പ്രസവിച്ച എലിക്കുഞ്ഞുങ്ങളിൽ ഒരെണ്ണം മാത്രമാണ് പൂർണ്ണ വളർച്ച കൈവരിച്ചത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ കൂടുതൽ ഗവേഷങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
പുരുഷ ബീജത്തിന്റെ സഹായമില്ലാതെ അണ്ഡങ്ങളിൽ കൃത്യമായ മാറ്റം വരുത്തി ഭ്രൂണമാക്കി വളർത്തിയെടുക്കാൻ കഴിയുന്നതിനെ വലിയ നേട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. സസ്തനികളിൽ നടത്തിയ ഈ പരീക്ഷണം ഭാവിയിൽ കൃഷി, വൈദ്യശാസ്ത്രം മേഖലകളിൽ കൂടുതൽ സഹായകമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാണിച്ചു.
Comments