തിരുവനന്തപുരം: സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സർക്കാർ ഓഫീസുകളെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ഉത്തരവ്. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ആണ് ഉത്തരവ് പുറത്തിറക്കിയത്. ഇതിലൂടെ ജോലിക്ക് ഹാജരാകാൻ വൈകുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം സർക്കാരിന് പിടിക്കാനാകും.
സർവീസ് ആൻഡ് പേറോൾ അഡ്മിനിസ്‌ട്രേറ്റീവ് റെപോസിറ്ററി ഓഫ് കേരള എന്ന സംവിധാനമാണ് സ്പാർക്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും സ്പാർക് സംവിധാനം ലഭ്യമാണ്.
നിലവിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ളതും സ്പാർക്ക് മുഖേന ശമ്പളം വാങ്ങുന്നതുമായ മുഴുവൻ ഓഫീസുകളിലുമാണ് പഞ്ചിംഗ് സ്പാർക്കുമായി ബന്ധിപ്പിക്കുക. നേരത്തെ തന്നെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പല ഓഫീസുകളും ഇതിന് തയ്യാറാകാതെ വന്നതോടെയാണ് നിലവിൽ ഉത്തരവിറക്കിയത്.
സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ ഇ-ഗവേണൻസിനായി കൊണ്ടുവന്ന സോഫ്റ്റ് വെയർ സംവിധാനമായ സ്പാർക്ക് 2007ലാണ് നിലവിൽ വന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളവും സേവനവും സംബന്ധിച്ച എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യുക എന്നതായിരുന്നു സ്പാർക്കിന്റെ ലക്ഷ്യം.
Comments