ജയ്പൂർ : രാജസ്ഥാനിൽ മൂന്ന് പതിറ്റാണ്ട് പഴക്കമുളള ശിവക്ഷേത്രം തകർത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത് സർക്കാർ. അൽവാർ ജില്ലയിലെ സറായ് മൊഹല്ലയിലുള്ള ശിവക്ഷേത്രമാണ് സംസ്ഥാന സർക്കാർ ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് തലയൂരാൻ ശ്രമിക്കുകയാണ് ഗെഹ്ലോട്ട് സർക്കാർ.
ക്ഷേത്രം ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ പൊളിക്കാൻ നിർദ്ദേശിച്ച രാജ്ഗഡ് എസ്ഡിഎം കേശവ് കുമാർ മീണ, മുൻസിപ്പാലിറ്റി ബോർഡ് ചെയർമാൻ സതീഷ് ദുഹാരിയ, നഗർ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസർ ബൻവാരി ലാൽ മീണ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
റോഡ് നിർമ്മാണത്തിന് വേണ്ടിയെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ക്ഷേത്രവും, 86 കടകളും വീടുകളും ജെസിബി ഉപയോഗിച്ച് പൊളിച്ചത്. ജനങ്ങളെ നേരത്തെ അറിയിക്കാതെയുള്ള സർക്കാർ നടപടി രൂക്ഷ വിമർശനങ്ങൾക്ക് വഴിവെച്ചു. 300 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചതിനെ തുടർന്ന് ഗെഹ്ലോട്ട് സർക്കാരിനെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. സർക്കാർ നടപടി ഹിന്ദു സമുദായത്തിലുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു.
Comments